വയനാട്ടിൽ യുഡിഎഫിന് ചിരി? 2016 നേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞു, കണക്കുകൾ പറയുന്നത്
വയനാട്; സംസ്ഥാന ഇത്തവണ ശക്തമായ പോരിന് കളമൊരുങ്ങുന്ന ജില്ലയാണ് വയനാട്. പൊതുവിൽ യുഡിഎഫിന് അനുകൂലമാണെന്ന് തോന്നിപ്പിക്കുമെങ്കിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുണ്ടായിരുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എൽഡിഎഫ് ആയിരുന്നു പിടിച്ചെടുത്തത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പോടെ ആഞ്ഞ് വിശിയ രാഹുൽ ഗാന്ധി തരംഗത്തിൽ ജില്ലയിൽ എൽഡിഎഫിന് അടിതെറ്റി. തദ്ദേശ തിരഞ്ഞെടുപ്പിലും ഏറെക്കുറെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ജില്ലയിൽ നടന്നത്.
ഇത്തവണ മികച്ച പോളിംഗ് നടന്ന ജില്ലയിൽ എന്താകും ജനവിധി? സാധാരാണ പോളിംഗ് ശതമാനത്തിലെ വർധനവും കുറവുമെല്ലാം എൽഡിഎഫിനെയാണോ യുഡിഎഫിനെയാണോ ജില്ലയിൽ തുണച്ചത്? കണക്കുകൾ പറയുന്നത് ഇങ്ങനെ
യുഡിഎഫിനൊപ്പം
2001 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് വിജയിച്ചത്. അന്ന് ബത്തേരിയിൽ 80.66 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായ എൻഡി അപ്പൻ 23553 വോട്ടിനായിരുന്നു മണ്ഡലത്തിൽ ജയിച്ചത്.
മികച്ച ഭൂരിപക്ഷത്തിൽ
82.38 ശതമാനം പോളിംഗ് നടന്ന കൽപ്പറ്റയിൽ കെകെ രാമചന്ദ്രനും 81.01 ശതമാനം പോളിംഗ് നടന്ന മാനന്തവാടിയിൽ രാധാ രാഘവനും ജയിച്ചു. രാമചന്ദ്രൻ 17440 വോട്ടിനും രാധാ രാഘവന്റെ വിജയം 13845 വോട്ടിനുമായിരുന്നു. 2011 ലെ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ പോളിംഗ് 74.19 ശതമാനമായിരുന്നു.
പികെ ജയലക്ഷ്മിയുടെ വിജയം
അന്ന് യുഡിഎഫിന് വേണ്ടി ശ്രേയാംസ് കുമാറാണ് മണ്ഡലം പിടിച്ചത്. 18169 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. ബത്തേരിയിൽ 73.18% പോളിങ് നടന്നപ്പോൾ 7583 വോട്ടിന് കോൺഗ്രസിന്റെ ഐസി ബാലകൃഷ്ണനും 74.15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മാനന്തവാടിയിൽ പികെ ജയലക്ഷ്മിയും വിജയിച്ചു. 12734 വോട്ടിന്റെ വിജയമായിരുന്നു ജയലക്ഷ്മി നേടിയത്.
അട്ടിമറി വിജയം
എന്നാൽ 2016 ൽ ജില്ലയിൽ അട്ടിമറിയായിരുന്നു എൽഡിഎഫ് കാഴ്ച വെച്ചത്. കൽപറ്റയിൽ യുഡിഎഫിന്റെ എംവി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ സികെ ശശീന്ദ്രൻ മണ്ഡലം പിടിച്ചു. 13083 വോട്ടിനായിരുന്നു വിജയം.പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തി സിപിഎമ്മിലെ ഒആർ കേളുവായിരുന്നു മണ്ഡലം പിടിച്ചത്. 77.30 ശതമാനമായിരുന്നു ആ വർഷത്തെ പോളിംഗ്.
യുഡിഎഫ് നിലനിർത്തി
അതേസമയം ബത്തേരി ഐസി ബാലകൃഷ്ണൻ നിലനിർത്തി. അതും 11198 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ റെക്കോഡ് പോളിംഗ് ആയിരുന്നു ജില്ലയിൽ ആകെ രേഖപ്പെടുത്തിയത്. 3 മണ്ഡലങ്ങളിലും പോളിംഗ് 82 ശതമാനം കടന്നപ്പോൾ രാഹുൽ ഗാന്ധി സർവ്വകാല റെക്കോഡിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്.
രാഹുൽ ഗാന്ധിക്ക് ലഭിച്ചത്
കൽപറ്റയിൽ 63,754 വോട്ടും ബത്തേരിയിൽ 70,465 വോട്ടും മാനന്തവാടിയിൽ 54,631 വോട്ടുമായിരുന്നു രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. ഇത്തവണ പക്ഷേ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്, 71.9 ശതമാനം(അന്തിമമല്ല).2016 ൽ ഇത് 78.22ശതമാനം ആയിരുന്നു.
2016 നേക്കാൾ കുറവ്
ഇത്തവണ കൽപ്പറ്റ മണ്ഡലത്തിൽ 73. 68 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതായത് 2016 നേക്കാൾ കുറവ്. കൂടാതെ 2011 ന് ഏറെ കുറെ സമാനമായ പോളിംഗ് ശതമാനവും. ഇതോടെ പ്രതീക്ഷയിലാമ് യുഡിഎഫ് ക്യാമ്പ്.ഇക്കുറി ഗ്ലാമർ പോരാട്ടത്തിനാണ് കൽപ്പറ്റയിൽ കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖും എൽഡിഎഫിനായി ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാറുമാണ് മത്സരിച്ചത്.
രാഹുൽ ഇഫക്ടോ?
മണ്ഡലത്തിൽ ഇത്തവണ സിദ്ധിഖിനായി ശക്തമായ പ്രചാരണമായിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. രാഹുൽ ഇഫക്ട് കൂടി ഫലിച്ചാൽ ഇത്തവണ കൽപ്പറ്റയിൽ അട്ടിമറി ഉണ്ടായേക്കുമെന്നാണ് പോളിംഗ് കണക്കുകളും സൂചിപ്പിക്കുന്നത്. അതേസമയം കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ ബത്തേരിയിൽ ഇക്കുറിയും അത്ഭുദങ്ങളൊന്നും നടക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കുറി 73.56 ശതമാനം പോളിംഗ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവചനാതീതം
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന പോളിംഗാണ് ഇത്. 2016 ൽ 79.03 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയും കോൺഗ്രസിന് വേണ്ടി സിറ്റിംഗ് എംഎൽഎയായ ഐസി ബാലകൃഷ്ണൻ തന്നെയാണ് ജനവിധി തേടുന്നത്. സിപിഎമ്മിനായി എംഎസ് വിശ്വനാഥനാണ് മത്സരിക്കുന്നത്.
യുഡിഎഫ് തിരിച്ച് പിടിക്കുമോ?
അതേസമയം മൂന്നാമത്തെ മണ്ഡലമായ മാനന്തവാടിയിൽ 75.87 ശതമാനമാണ് ഇത്തവണ പോളിംഗ്. 2016 നെക്കാൾ കുറവ് പോളിംഗ് ആണിത്. അതുകൊണ്ട് തന്നെ യുഡിഎഫിന് അനുകൂലമാകുമോ കാര്യങ്ങൾ എന്നാണ് ഉറ്റുനോക്കപ്പെടുന്ന്ത്. മാനന്തവാടിയിൽ സിപിഎമ്മിനായി ഒആർ കേളു തന്നെയാണ് ജനവിധി തേടുന്നത്. കോൺഗ്രസിനായി മുൻ മന്ത്രി പികെ ജയലക്ഷ്മിയും.
നിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരും: ചെന്നിത്തല
തുടര്‍ ഭരണം സ്വപ്‌നം കണ്ടവരൊക്കെ ഞെട്ടും, അത്തരമൊരു ഫലമാണ് പോകുന്നതെന്ന് എകെ ആന്റണി