പുനരധിവാസത്തിന് മുമ്പ് വോട്ടെടുപ്പ് ആഘോഷമാക്കി കുറിച്യാട് നിവാസികള്‍: മുഴുവന്‍ പേരും വോട്ട് ചെയ്തു!!
Array
കല്‍പ്പറ്റ: ജീവിതത്തില്‍ ഇതുവരെ ചിലവഴിച്ച വനഗ്രാമത്തില്‍ നിന്നും പുനരധിവാസ പദ്ധതിയുടെ ഭാഗമായി പുറംലോകത്തേക്ക് പറിച്ചുനടുന്നതിന് മുമ്പെ കുറിച്യാട് വനഗ്രാമവാസികള്‍ മുഴുവന്‍ ഒടുവിലത്തെ വോട്ടും ചെയ്തു. കുറിച്യാട് റേഞ്ചിലെ വനഗ്രാമത്തിനുള്ളില് നിലവില്‍ താമസിക്കുന്ന 24 കുടുംബങ്ങളിലെ 58 വോട്ടര്‍മാരാണ് ഇത്തവണ ഗ്രാമത്തിലെ ഏകാധ്യാപകവിദ്യാലത്തില് വോട്ട് രേഖപ്പെടുത്തിയത്. ജന്മനാട്ടിലെ അവസാന വോട്ടെടുപ്പ് ഗ്രാമവാസികള്‍ ഒന്നടങ്കമെത്തിയാണ് സമ്മതിദാനം രേഖപ്പെടുത്തിയത്. 29 സ്ത്രീകളും 29 പുരുഷന്മാരുമാണ് ഇവിടെ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. ഇതില്‍ 29 സ്ത്രീകളും 28 പുരുഷന്മാരുമാണ് ഇന്നലെ രണ്ടുമണിയോടെ വോട്ട് ചെയ്തത്. രാവിലെ 11 മണിയോടെ തന്നെ ഇവിടെ അഞ്ച് പേരൊഴിച്ച് ബാക്കിയെല്ലാവരും വോട്ട് ചെയ്തിരുന്നു.
കോപ്റ്ററിന് കാത്ത് നിന്നു, കമ്മീഷന് 'ചതിച്ചു'.. വോട്ട് ചെയ്യാനൊകാതെ സുരേഷ് ഗോപി
2016 മുതല്‍ പ്രവര്‍ത്തനമില്ലാത്ത ഏകാധ്യാപക വിദ്യാലയമാണ് പോളിങ്ങ് ബൂത്തായി ക്രമീകരിച്ചത്. നേരത്തെ കരടി പ്രസവിച്ച് കിടന്നിരുന്ന മുറി ആയിരുന്നു ഇത്. പിന്നീടൊരിക്കല്‍ കാട്ടാന ബൂത്ത് തകര്‍ത്തു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇത് പുനര്‍ നിര്‍മ്മിച്ചാണ് അധികൃതര്‍ വോട്ടെടുപ്പ് നടത്തിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഇവിടുത്തെ വോട്ടര്‍മാരെല്ലാം കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്ളവരാണ്. നേരത്തെ ഇവിടെ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. വൈകാതെ ഇവരെയും ഇവിടുന്ന് മാറ്റി പാര്‍പ്പിക്കും.
വടക്കനാട് അടക്കമുള്ള പ്രദേശങ്ങളില്‍ ഇവര്‍ക്കായി 40 സെന്റ് സ്ഥലം വീതം കണ്ടെത്തിയിട്ടുണ്ട്. ഗ്രാമവാസികള്‍ ഒന്നടങ്കം പടിയിറങ്ങുന്നതോടെ കുറിച്യാട് ബൂത്ത് ഓര്‍മ്മയാകും. ആദ്യം വോട്ട് രേഖപ്പെടുത്തിയത് രവി മാസ്തിയും ഒടുവില്‍ വോട്ട് ചെയ്തത് രാജു ബൊമ്മനുമാണ്. ഉച്ചയോടെ ഒരാളൊഴികെ ബാക്കിയെല്ലാവരും വോട്ട് ചെയ്തു തീര്‍ത്തിരുന്നു. പിന്നീട് പ്രിസൈഡിംഗ് ഓഫീസര്‍ വൈകിട്ട് രാജു ബൊമ്മനെ നേരിട്ടു പോയി കൊണ്ടു വന്നാണ് വോട്ടു ചെയ്യിച്ചത്. സ്കൂളുകളും പൂട്ടി, ജോലി നല്കാന് ആളുമില്ലാതായി. ഇനി സര്‍ക്കാര്‍ തരുന്ന സ്ഥലത്തേക്ക് മാറുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പറയുന്നു കോളനിയിലെ രാജേഷെന്ന യുവാവ്. ഇയാളുടെ മൂത്ത മക്കളായ അര്ജുന് രാജിനും അര്‍ച്ചനക്കും പഠിക്കാന്‍ ഇവിടെ സ്കൂളില്ല. നേരത്തേയുണ്ടായിരുന്ന അംഗന്‍വാടിയും എല്‍.പി സ്കൂളും പുനരധിവാസത്തിന്റെ ഭാഗമായി പൂട്ടുകയും ചെയ്തു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഇവിടെ നിന്ന് പോയേ മതിയാവൂ എന്നും രാജേഷ് പറയുന്നു.
അതേസമയം, ഈ ഗ്രാമത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആലപ്പുഴ, എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഹോസ്റ്റലില്‍ നിന്നാണ് പഠനം നടത്തുന്നത്. വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരെ പുരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കുറിച്യാട് കോളനിക്കാരെയും മാറ്റിത്താമസിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസക്കാരായിരുന്ന ജനറല്‍ വിഭാഗവും വയനാടന്‍ ചെട്ടിമാരുമാണ് നേരത്തെ ഇവിടെ നിന്നും കുടിയിറങ്ങിപ്പോയത്. പശുവളര്‍ത്തലും, കാട്ടുതേന്‍ ശേഖരിക്കലും, കൂവ, മരപ്പൂപ്പല്‍ എന്നിവയും വില്‍പ്പന നടത്തിയാണ് ഇവിടുത്തെ ഗ്രാമവാസികള്‍ ഉപജീവനം നടത്തുന്നത്.