ഇടിമിന്നലില്‍ മാനന്തവാടിയില്‍ ഭൂമി വിണ്ടുകീറി; മരങ്ങളും കരിഞ്ഞ നിലയില്‍; വയറിംഗ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ താറുമാറായി
മാനന്തവാടി: വയനാട്ടില്‍ വേനല്‍മഴയെ തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങളും തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍ മഴയെതുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ മാനന്തവാടിയില്‍ ഭൂമി വിണ്ടുകീറി. മാനന്തവാടി പെരുവക മുത്തപ്പന്‍ മടപ്പുര വാവയില്‍ പുത്തന്‍വീട്ടില്‍ ബാലചന്ദ്രന്റെ ഭൂമിയാണ് വിണ്ടുകീറിയത്. ഏകദേശം 40 മീറ്ററോളം നീളത്തിലാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. തോട്ടത്തിലെ ഒമ്പതോളം മരങ്ങളും ഇടിമിന്നലേറ്റ് കരിഞ്ഞിട്ടുണ്ട്. പ്രദേശത്ത് അതിശക്തമായ ഇടിമിന്നലാണുണ്ടായത്.
കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി: സംഭവം പോത്തന്‍കോട്!!
ഇടിമിന്നലിന്റെ ആഘാതത്താല്‍ വൈദ്യുതിബന്ധങ്ങള്‍ താറുമാറായിട്ടുണ്ട്. കാപ്പിച്ചെടികള്‍ കരിഞ്ഞുണങ്ങി. തോട്ടത്തിലൂടെ ബാലചന്ദ്രന്റെ വീട്ടിലേക്ക് വലിച്ച ടിവി കേബിളുകളും കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. കൂടാതെ ഇദ്ദേഹത്തിന്റെ വീടിന്റെ ചുമരിന് വിള്ളല്‍വീണിട്ടുണ്ട്. ടിവി അടക്കമുള്ള ഇലക്ടോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ വയറിംഗിനും തകരാറുകള്‍ സംഭവിച്ചു. ബാലചന്ദ്രന്റെ വീട് കൂടാതെ പ്രദേശത്തെ മറ്റ് ചില വീടുകളിലെയും, അമ്പലത്തിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവസമയത്ത് ബാലചന്ദ്രനും, ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. വേനല്‍മഴ ജില്ലയില്‍ വ്യാപകനാശനഷ്ടങ്ങളാണ് ഇത്തവണയുണ്ടാക്കിയത്. മരങ്ങള്‍ കടപുഴകിവീണും, കാറ്റില്‍ കര്‍ഷകവിളകള്‍ നശിച്ചതുമുടക്കം നിരവധി നഷ്ടങ്ങളുണ്ടായി. അതേസമയം, വേനല്‍മഴ ലഭിച്ചതോടെ വരണ്ടുണങ്ങിയ പ്രദേശങ്ങളെല്ലാം വീണ്ടും പച്ചപ്പിലേക്കെത്തിയിട്ടുണ്ട്.