കുട്ടികള്‍ക്ക് പത്തിനകലകളുടെ പരിശീലനവുമായി കുടുംബശ്രീയുടെ 'ലസിതം' പദ്ധതി; 700 കുട്ടികളുടെ കലാവതരണം 30ന്
കല്‍പ്പറ്റ: പാരമ്പര്യ കലകളുടെ നേരാവിഷ്‌ക്കാരവും പരിശീലനവും ലക്ഷ്യമിട്ട് കുടുംബ ശ്രീ വയനാട് ജില്ലാമിഷന്‍ സംഘടിപ്പിക്കുന്ന ലസിതം 2018 പദ്ധതിക്ക് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏച്ചോം സര്‍വോദയ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ തുടക്കമായി. പത്തിനകലാരൂപങ്ങളിലാണ് പരിശീലനം നല്‍കിവരുന്നത്. രണ്ട് കേന്ദ്രങ്ങളിലായി 700 കുട്ടികള്‍ക്കാണ് അഞ്ച് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നത്. 350 പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും 350 ജനറല്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കിവരുന്നത്.
ശബരിമല; ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല, ഇതുവരെ എത്തിയത് 32 ലക്ഷം പേർ
30ന് പരിശീലനകേന്ദ്രങ്ങളിലൊന്നായ ഏച്ചോം സര്‍വോദയയില്‍ വെച്ച് 700 കുട്ടികളുടെ കലാവതരണം നടക്കും. കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെ ഇന്ത്യയുടെ നോര്‍ത്ത് കേരളാ ചാപ്റ്ററുമായി സഹകരിച്ചാണ് കുടുബശ്രീ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഭാരതീയം കലാകേന്ദ്രം ഡയറക്ടര്‍ ദീപ്തി പാറോല്‍ ഭരതനാട്യത്തിലും, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപിക അണിമ വി പി മോഹിനിയാട്ടത്തിലും, പ്രശസ്ത ഒഡീസി നര്‍ത്തകി ഉത്തര അന്തര്‍ജനവും, കഥകളിയില്‍ ജയദേവ വര്‍മ്മയും, തൊല്‍പ്പാവക്കൂത്തില്‍ വിശ്വനാഥ പുലവരും, യോഗയില്‍ ഹരിപ്രസാദ് വര്‍മ്മയുമാണ് ക്ലാസെടുക്കുന്നത്.
ഹിന്ദുസ്ഥാനി സംഗീതം-ശ്രുതി ബോഡേ, കര്‍ണാടിക് സംഗീതം-ചൈമ്പൈ പുരസ്‌ക്കാരജേതാവ് വിവേക് മൂഴിക്കുളം, മ്യൂറല്‍ പെയിന്റിംഗ്-കെ ആര്‍ ബാബു, കളരിപ്പയറ്റ്-വല്ലഭട്ട കളരി എന്നിവരുമാണ് ക്ലാസെടുക്കുന്നത്. പകല്‍സമയം കലകളുടെ പരിശീലനവും, രാത്രിയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ക്കൂത്ത്, മോഹിനിയാട്ടം തുടങ്ങി വിവിധ കലകളുടെ പ്രദര്‍ശനവും നടക്കും. 30ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ലസിതത്തിന്റെ സമാപനസമ്മേളനം ഏച്ചോം സര്‍വോദയ സ്‌കൂളില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിക്കും. തുടര്‍പഠനത്തിന്റെ ഭാഗമായി കബനി കലാഗ്രാമത്തില്‍ വെച്ച് മൂന്നിനങ്ങളില്‍ പരിശീലനം നല്‍കും.