വയനാടിൽ പ്രചരണം ശക്തമാക്കി എല്‍ഡിഎഫും; കാനവും കോടിയേരിയും വയനാട്ടിലെത്തി... ബുധനാഴ്ച എ രാജയുമെത്തും!
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ മണ്ഡലമായ വയനാട്ടില്‍ ഇടതുമുന്നണിയും പ്രചരണം ശക്തമാക്കി. സ്ഥാനാര്‍ത്ഥി പി പി സുനീറിന്റെ പ്രചരണാര്‍ത്ഥം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചൊവ്വാഴ്ച ജില്ലയിലെത്തി. ഇടതുമുന്നണി വിജയം നേടുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടന കരുത്ത് രാഹുല്‍ തിരിച്ചറിയുമെന്നും, ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന മതേതര ബദലിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു. കല്‍പ്പറ്റയില്‍ സി പി എം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നേരിടാന്‍ പറ്റാത്ത ഒരു നേതാവും മത്സരിക്കുന്നില്ലെന്നായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി കഴിഞ്ഞു.സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാനുളള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
പാര്‍ലമെന്റില്‍ ഇടത് പ്രാതിനിധ്യം വര്‍ദ്ദിപ്പിക്കാനും മോദിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെയാണ് ഭരണ നേട്ടങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനീറിന്റെ പ്രചരണത്തിന് ശക്തിക്കൂട്ടാനായി ഇന്നും എല്‍ ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോ നടത്തി. സി പി ഐ ദേശീയസെക്രട്ടറി ഡി രാജ ബുധനാഴ്ച ജില്ലയിലെത്തും. മാനന്തവാടിയിലും തുടര്‍ന്ന് കല്‍പ്പറ്റിയില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. വരുംദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ ജില്ലയിലെത്തി പ്രചരണം നടത്തും.












Click it and Unblock the Notifications