വന്യമൃഗങ്ങളെ തുരത്താന്‍ എല്‍ ഇ ഡി ലൈറ്റുകള്‍; സംസ്ഥാനത്താദ്യമായി നടപ്പിലാക്കുന്നത് വയനാട്ടില്‍; പരീക്ഷണ പദ്ധതി വിജയത്തിലേക്ക്
കല്‍പ്പറ്റ: വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയ വയനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസമായി വനംവകുപ്പ് നടത്തുന്ന പരീക്ഷണ പദ്ധതി വിജയം കാണുന്നു. വന്യമൃഗശല്യം രൂക്ഷമായ വനാതിര്‍ത്തികളില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ചാണ് വന്യമൃഗങ്ങളെ തുരത്താനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലാണ് സംസ്ഥാനത്താദ്യമായി എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ച് വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാനുള്ള പദ്ധതിയുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുള്ളത്.
തിരുവനന്തപുരത്ത് ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു: അപകടം ബൈക്കില്‍ ലോ ഫ്ലോര്‍ ബസിടിച്ച്!!
ട്രഞ്ചുകള്‍, കല്മതിലുകള്, ജൈവവേലികള്‍, റെയില്‍ ഫെന്‍സിംഗ് എന്നിങ്ങനെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ കോടികള്‍ മുടക്കി പദ്ധതികള്‍ നടപ്പിലാക്കിവരുന്നതിനിടെയാണ് വനാതിര്‍ത്തികളില്‍ ഡിജിറ്റല്‍ ജോക്കി (ഡി ജെ) പാര്ട്ടികളിലുപയോഗിക്കുന്ന എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് വിജയകരമായ പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ചെതലയം റെയ്ഞ്ചില്‍ വന്യമൃഗശല്യം രൂക്ഷമായ 16-ഓളം സ്ഥാലങ്ങളിലാണ് നൂതനമായ പരീക്ഷണം നടത്തി വിജയം കണ്ടത്. പനമരം നെയ്ക്കുപ്പക്കടുത്ത് മാന്തടത്താണ് ആദ്യമായി ഇത്തരത്തിലുള്ള ഒരു എല്‍ ഇ ഡി ലൈറ്റ് നാട്ടുകാരുടെ ആവശ്യാര്‍ത്ഥം സ്ഥാപിക്കുന്നത്. ഇത് വിജയം കണ്ടതോടെയാണ് മറ്റ് 14 സ്ഥലങ്ങളില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ചത്. വൈദ്യുതി ലഭ്യമായ സ്ഥലത്ത് വെറും 190 രൂപക്ക് ലൈറ്റ് സ്ഥാപിക്കാം. വൈദ്യുതിയില്ലാത്ത സ്ഥലങ്ങളില്‍ ബാറ്ററിയടക്കം 4000 രൂപ ചിലവഴിച്ചാണ് ലൈറ്റ് സ്ഥാപിക്കുന്നത്.
നെയ്ക്കുപ്പയില്‍ ഇത് സ്ഥാപിച്ചതോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി കാട്ടാന, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ യാതൊരുവിധ ശല്യവുമുണ്ടായിട്ടില്ലെന്ന് നടവയലിലെ കര്‍ഷകനായ തോമാച്ചന് പറയുന്നു. പദ്ധതി വിജയമായതോടെ 30-ഓളം സ്ഥലങ്ങളിലെ കര്‍ഷകക്കൂട്ടായ്മകള്‍ക്ക് ഇത്തരത്തിലുള്ള യൂണിറ്റുകള്‍ നല്‍കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. രാത്രികാലങ്ങളില്‍ ഇതില്‍ നിന്ന് പുറത്തുവരുന്ന വിവിധ വര്‍ണങ്ങളിലുള്ള വെളിച്ചമാണ് വന്യമൃഗങ്ങളെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ട്രഞ്ചുകള്‍ ഇടിഞ്ഞ ഭാഗത്തും, വൈദ്യുതിവേലി തകര്‍ത്ത് ആനകള്‍ കര്‍ഷകമേഖലകളില്‍ പ്രവേശിക്കുന്നിടത്തുമാണ് ഇത്തരത്തില്‍ ബള്‍ബുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്ഥിരമായി ആനകള്‍ സഞ്ചരിക്കുന്ന സ്ഥലം കണക്കാക്കി മറ്റ് പ്രതിരോധമാര്ഗങ്ങളില്ലാത്ത സ്ഥലത്തും ഇത്തരത്തില്‍ ബള്‍ബുകള്‍ സ്ഥാപിക്കുന്നുണ്ട്. അതേസമയം, വനാതിര്‍ത്തികളില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത് മൂലം വന്യമൃഗങ്ങളുടെ ജീവിതചര്യകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോയെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.