യു പി എ അധികാരത്തിലെത്തിയാല്‍ കാര്‍ഷികകടം എഴുതിത്തള്ളും; ദാരിദ്ര്യം കൊണ്ടും പട്ടിണി കൊണ്ടും ആര്‍ക്കും മരിക്കേണ്ടി വരില്ലെന്നും എ കെ ആന്റണി
മാനന്തവാടി: രാഹുല്‍ഗാന്ധി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിതള്ളുന്ന ഫയലായിരിക്കും ആദ്യം ഒപ്പിടുകയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. മാനന്തവാടി തലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 52,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്.
മോദിസര്‍ക്കാര്‍ അര്‍ഹതപ്പെട്ടത് പോലും കര്‍ഷകര്‍ക്ക് നല്‍യില്ല. കൃഷി ആദായകരമല്ലാതായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ എന്‍.ഡി.എ.യെയും കേരളത്തില്‍ എല്‍.ഡി.എഫിനെയും പരാജയപ്പെടുത്താനാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടത്. നരേന്ദ്രമോദിയെ താഴെ ഇറക്കുന്നതിനൊപ്പം ഇനി രണ്ട് വര്‍ഷമെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാന്‍ പിണറായിക്ക് ഒരു ഷോക്കും കൂടി നല്‍കാനാണ് ഈ തിരഞ്ഞെടുപ്പ്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തിയതോടെ രാജ്യത്ത് രണ്ട് തരംഗമാണ് ഉള്ളത്. ഒന്ന് മോദി വിരുദ്ധ തരംഗവും രണ്ട് രാഹുല്‍ അനുകൂല തരംഗവും. കേരളത്തില്‍ 20 സീറ്റുകളും, മറ്റ് സംസ്ഥാനങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളും ഉണ്ടാകും. പ്രളയകാലത്ത് എല്ലാം ജനങ്ങളും ഒറ്റക്കെട്ടായി അതിജീവിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ സന്ദര്‍ശനം നടത്തുകയാണ് ചെയ്തത്. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിവിധ ഇടങ്ങളില്‍ നിന്ന് പണം ഒഴുകിയെത്തിയിട്ടും അത് നേരായ വിധത്തില്‍ വിനിയോഗിച്ചില്ല.
യു.പി.എ. അധികാരത്തിലെത്തിയാല്‍ ദാരിദ്ര്യം കൊണ്ടും പട്ടിണി കൊണ്ടും ഒരാളും മരിക്കേണ്ടി വരില്ല. കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം ആറായിരം രൂപ എത്തിക്കുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കുമെന്നും ആന്റണി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ല. ഒരു കര്‍ഷകനും ജയിലില്‍ പോകേണ്ടിയും വരില്ല.
അടച്ചിട്ട മുറിയിലിരുന്നോ പോളിറ്റ് ബ്യൂറോ ചേര്‍ന്നോ തയ്യാറാക്കിയതല്ല, രാജ്യം മുഴുവന്‍ വിവിധ തുറകളിലെ സാധാരണക്കാരുമായി മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ പലതവണ ചര്‍ച്ച ചെയ്താണ് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള യു.പി.എ.യുടെ പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications