കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സീതാറാം യെച്ചൂരി; മോദി സ്വീകരിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടിയെന്നും സി പി എം ദേശീയ സെക്രട്ടറി, ബത്തേരിയില്‍ റോഡ്‌ഷോ...
സുല്‍ത്താന്‍ ബത്തേരി: പാര്‍ലിമെന്റിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുന്ന നടപടിയാണ് ബി ജെ പിയും മോദിയും സ്വീകരിക്കുന്നതെന്ന് സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. വയനാട് പാര്‍ലിമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബത്തേരിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗിയോട് 'എന്തുകൊണ്ട് ഇത്ര ഉദാരമനസ്‌കത? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് മായാവതി
കഴിഞ്ഞ 5 വര്‍ഷം ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി നല്‍കിയത്. കടം എഴുതിത്തള്ളുമെന്ന് പറഞ്ഞ് കര്‍ഷകരെ വഞ്ചിച്ചു. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപയാണ് എഴുതിത്തള്ളിയത്. കാര്‍ഷികകടം എഴുതിത്തള്ളാന്‍ ഇതിന്റെ നാലിനൊന്ന് രൂപ മാത്രം മതിയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ജനങ്ങളുടെ പണം കൊള്ളയടിച്ച് വിദേശത്തേക്ക് പോയത് 36 ഓളം പേരാണ്.
അഴിമതി രഹിത സര്‍ക്കാരാണ് തന്റേതെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാന കരാര്‍ അംബാനിക്കാണ് നല്‍കിയത്, തിരഞ്ഞെടുപ്പ് വന്നതിന് ശേഷമാണ് വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത്. ഇതിന്റെയെല്ലാം കമ്മീഷന്‍ വാങ്ങുന്നതിന് വേണ്ടി ഇലക്ട്രല്‍ ബോണ്ടുകള്‍ നിയമവിധേയമാക്കി. പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇതിന്റെ 95 ശതമാനവും ബിജെപിയാണ് വാങ്ങിയത്.
ഇങ്ങനെ കിട്ടിയ പണം ബിജെപി തെരഞ്ഞെടുപ്പില്‍ ഒഴുകുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിവയ്‌ക്കെല്ലാമുള്ള സമ്പത്ത് രാജ്യത്തിനുണ്ട്. ഇത്തരം നയങ്ങള്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരാണ്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുകയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. സിബിഐയെ ബിജെപിയുടെ ഉപകരണമാക്കി മാറ്റി. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി ഇപ്പോള്‍ വൈകാരിക വിഷയങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ഭീകരാക്രമണങ്ങള്‍ 200 ശതമാനം കൂടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാലക്കോട്ട് ഭീകരാക്രമണത്തിന് ശേഷം 20 ഇന്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങള്‍ പാകിസ്ഥാന്‍കാരാണെന്നാണ് മറുപടി. ആരാണ് സുഹൃത്തെന്ന് പാക് പ്രധാനമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് പറയുന്ന മോദി മുഴുവന്‍ മേഖലയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ് തുടരേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി. പരിപാടികള്‍ക്ക് ശേഷം സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ യെച്ചൂരിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റോഡ്‌ഷോയും നടത്തി.
ലോക്സഭ
തിരഞ്ഞെടുപ്പ്
2019:
വൺഇന്ത്യ
ഇലക്ഷൻ
സ്പെഷൽ
പേജ്
കാണൂ