രക്താര്‍ബുധം ബാധിച്ച ഒമ്പത് വയസുകാരന് ദുരിതത്തില്‍; വീടും സ്ഥലവുമില്ല... താമസം ലോഡ്ജിൽ!!
പുല്‍പ്പള്ളി: രക്താര്‍ബുധം ബാധിച്ച ഒമ്പത് വയസുകാരന് ദുരിതത്തില്‍ സ്വന്തമായി വീടും സ്ഥലമില്ലാത്ത കുടുംബം ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ കഴിയുന്നത് ലോഡ്ജമുറിയില്‍. സംഭവം വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതി, കാരുണ്യ പദ്ധതി എന്നിങ്ങനെ പദ്ധതികളുടെ പെരുമഴയുള്ള നാട്ടിലാണ് ഒരു കുടുംബം ദാരിദ്ര്യം മൂലം മതിയായ ചികിത്സയില്ലാതെ, ഭക്ഷണമില്ലാതെ, കിടക്കാനിടമില്ലാതെ ഒരു ലോഡ്ജ്മുറിയില്‍ പരസഹായം കൊണ്ട് അഭയം തേടിയിരിക്കുന്നത്.
രൂപയ്ക്ക് വന്‍ കുതിപ്പ്... മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി.... ഡോളറിന് വന്‍ തകര്‍ച്ച!!
മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലിയില്‍ സഞ്ജുവിന്റെ മകന് ആദര്‍ശാണ് ലുക്കീമിയ രോഗം (രക്താര്‍ബുധം) മൂലം ദുരിതത്തിലായിരിക്കുന്നത്. സ്വന്തമായ ഒരുതുണ്ട് ഭൂമിയില്ല. റേഷന്‍കാര്‍ഡുമില്ല. അതുകൊണ്ട് തന്നെ ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടുമില്ല. പ്രത്യേക പരിഗണന നല്കി വാങ്ങികൊടുക്കേണ്ട അധികൃതരാവട്ടെ കൈമലര്‍ത്തുകയും ചെയ്തു. ഇതോടെ കുടുംബം എന്ത് ചെയ്യണമെന്ന അവസ്ഥയിലുമായി.
ശരീരം ചൊറിഞ്ഞുതടിപ്പിക്കുന്നതും, അഞ്ചാംപനിയുള്‍പ്പെടെ വരുകയും ചെയ്തതിനെ തുടര്‍ന്ന് ആദര്‍ശിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം രക്താര്‍ബുധമാണെന്ന് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ചികിത്സ നടത്തി തിരികെയെത്തിയ ശേഷം ജീവിക്കാന്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.
ആദര്‍ശിന്റെ പിതാവ് എട്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതിന് ശേഷം സഞ്ജു കൂലിപ്പണി ചെയ്താണ് കുടുംബത്തെ പോറ്റിയിരുന്നത്. ആദര്‍ശിനെ കൂടാതെ മൂന്നാംക്ലാസില്‍ പഠിക്കുന്ന പത്തുവയസുകാരനായ ആകാശ് എന്ന മറ്റൊരു മകന് കൂടി സഞ്ജുവിനുണ്ട്. ആദര്‍ശിന് രോഗം മൂര്‍ച്ഛിച്ചതോടെ കുടുംബം എന്ത് ചെയ്യണമെന്ന അവസ്ഥയിലായി.
ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലുമായി. പലപ്പോഴും നാട്ടുകാരാണ് ചികിത്സക്കും മറ്റുമായി സഹായിച്ചത്. രോഗം മൂലം പൊടിപടലങ്ങളും മറ്റും ശ്വസിക്കാന്‍ പാടില്ലാത്ത അവസ്ഥയാണ് ആദര്ശിനുള്ളത്. അതുകൊണ്ട് തന്നെ ശുദ്ധമായ അന്തരീക്ഷത്തില്‍ കഴിയേണ്ടതുണ്ട്. അതൊന്നും ഇപ്പോള്‍ നടക്കുന്നില്ല. വിദഗ്ധമായ ചികിത്സ ലഭ്യമായാല്‍ ആദര്‍ശിന് ഇനിയും ജീവിതത്തിലേക്ക് തിരിച്ചുവരാനാവും.
എന്നാല്‍ സാമ്പത്തികശേഷിയില്ലാത്തതില്‍ അതിനുള്ള സാഹചര്യം നിലവിലില്ല. രോഗം മൂലം സ്കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഇത്തവണ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്കൂളില്‍ ആദര്‍ശിനെ ഒന്നാംക്ലാസില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ രോഗം വീണ്ടും മൂര്‍ച്ഛിച്ചതോടെ ക്ലാസുകള്‍ മുടങ്ങി. നിലവില്‍ രണ്ട് കുട്ടികളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സഞ്ജു. സ്വന്തമായി സ്ഥലത്തിലും വീടിനുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ലെന്ന് സഞ്ജു നൊമ്പരത്തോടെ പറയുന്നു.
ജില്ലാകലക്ടറുടെ മുമ്പില്‍ വരെയെത്തി എല്ലാ വിവരങ്ങളും ധരിപ്പിച്ചുവെങ്കിലും ഒരു നടപടിയുമായില്ല. വിവരം പല തവണ അറിയിച്ചിട്ടും വാര്‍ഡ് മെമ്പറോ, നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അധികൃതരോ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാരും പറയുന്നു. കാരുണ്യവാന്മാരായ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും കുട്ടികളും. ഫോണ്‍ നമ്പര്‍: 7356539523.