വയനാട്ടിൽ വെട്ടിലായി സിപിഎമ്മും കോൺഗ്രസും, പ്രമുഖ നേതാക്കൾ രാജി വെച്ച് കളം മാറി
വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും പ്രധാന നേതാക്കളുടെ രാജി. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. വിശ്വനാഥന്‍ ഇടത് മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സുല്‍ത്താന്‍ ബത്തേരി സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് രാജി. വിശ്വനാഥന്‍ ബത്തേരിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ആയേക്കും. തിരഞ്ഞെടുപ്പ് അടുക്കെ നേതാക്കളുടെ രാജി തുടരുന്നത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നേരിട്ട അവഗണനയാണ് രാജിക്ക് കാരണം എന്ന് എംഎസ് വിശ്വനാഥന്‍ പ്രതികരിച്ചു. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് വിശ്വനാഥന്‍ മാധ്യമങ്ങളെ കണ്ടത്. കൂടുതല്‍ നേതാക്കള്‍ ജില്ലയില്‍ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ കെപിസിസി നേതാക്കള്‍ നാളെ വയനാട് എത്തി ചര്‍ച്ച നടത്തും. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്ന പികെ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നു.
കല്‍പ്പറ്റ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കമാണ് അനില്‍ കുമാറിന്റെ രാജിയിലേക്ക് നയിച്ചത്. കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന. സീറ്റ് ലഭിക്കില്ലെന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് വിടാനുളള അനില്‍ കുമാറിന്റെ തീരുമാനം. അതേസമയം എംഎസ് വിശ്വനാഥന്റെ രാജിക്ക് പിന്നാലെ വയനാട്ടിലെ സിപിഎമ്മിലും രാജി. സിപിഎമ്മിന്റെ ആദിവാസി സംഘടനയായ ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചിന്റെ നേതാവ് ഇഎ ശങ്കരന്‍ ആണ് രാജി വെച്ചിരിക്കുന്നത്.
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം
സുല്‍ത്താന്‍ ബത്തേരി സ്ഥാനാര്‍ത്ഥിയായി ശങ്കരനെ സിപിഎം പരിഗണിച്ചിരുന്നു. വിശ്വനാഥന്‍ സ്ഥാനാര്‍ത്ഥി ആയേക്കും എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശങ്കരന്റെ രാജി. സിപിഎം പുല്‍പ്പളളി ഏരിയ കമ്മിറ്റി അംഗം കൂടിയായ ശങ്കരന്‍ കോണ്‍ഗ്രസില്‍ ചേരും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ ആദിവാസികളെ വഞ്ചിച്ചുവെന്ന് ശങ്കരന്‍ ആരോപിച്ചു. നിരവധി ആദിവാസികള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ഇഎ ശങ്കരന്‍ പ്രതികരിച്ചു.
ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം