കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം; മരണം വേട്ടക്കിടെ; കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍
പുല്‍പ്പള്ളി: ചീയമ്പം ചെട്ടി പാമ്പ്രയില്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് വേട്ടയാടിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ചെട്ടി പാമ്പ്ര സ്വദേശികളായ ബിനേഷ് (37), ശ്രീനിലയം പി ആര്‍ രാജേഷ് (42), കോളിമൂല എ കെ പരശു (42), ചീയമ്പം പുത്തന്‍പുര പി ഡി അജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ചെതലയം റെയ്ഞ്ച് ഓഫീസര്‍ വി രതീശന്‍, ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ മുകേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വിനു കായലോടന്‍, അനീഷ്, ടി എന്‍ കുമാരന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മരിച്ച ഗോപാലകൃഷ്ണന്‍
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ വൈദ്യുതിവേലിയില്‍ നിന്നും ഷേക്കേറ്റ് ചീയമ്പം ചെട്ടി പാമ്പ്ര കൃഷ്ണവിലാസത്തില്‍ ഗോപാലകൃഷ്ണന്‍ (53) മരിച്ചിരുന്നു. തന്റെ കൃഷിയിടത്തില്‍ സുഹൃത്തുക്കളോടൊപ്പം കാട്ടുപന്നിയെ പിടികൂടുന്നതിനായി ഫെന്‍സിംഗിലൂടെ വൈദ്യുതി കടത്തിവിട്ടതായാണ് സൂചന. വയനാട്ടില്‍ അതിശക്തമായ മഴയുണ്ടായിരുന്ന ആഗസ്റ്റ് 17നാണ് സംഭവം. മഴയും വെള്ളപൊക്കവും രൂക്ഷമായതിനാല്‍ രാത്രി ഒമ്പത് മണിക്ക് ശേഷം പാമ്പ്ര ഭാഗങ്ങളിലെല്ലാം വൈദ്യുതിലൈന്‍ ഓഫാക്കാറുണ്ടായിരുന്നു. എന്നാല്‍ 17ന് പുലര്‍ച്ചെ ആറ് മണിയോടെ കൃഷിയിടത്തില്‍ പോകുമ്പോള്‍ ഗോപാലകൃഷ്ണന്‍ വേലിയില്‍ നിന്നും ഷേക്കേറ്റ് മരിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ഇതേ തുടര്‍ന്ന് കെ എസ് ഇ ബി ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു. അതിശക്തമായ മഴയായതിനാല്‍ ട്രാന്‍സ്‌ഫോര്‍മറുടെ സമീപത്ത് പോകുന്ന കാര്യത്തിലും പോലും അതീവ ശ്രദ്ധ വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നവകേരളത്തിന് പണം കിട്ടാൻ ഒരു ഐഡിയ കൂടി; വൈറലായി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്നാല്‍ ഗോപാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹത്തിന് സമീപം കാട്ടുപന്നിയും ഷോക്കേറ്റ് മരിച്ചിരുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഗോപാലകൃഷ്ണനും, സുഹൃത്തുക്കളും ചേര്‍ന്ന് കാട്ടുപന്നിയെ പിടികൂടാനായി ഫെന്‍സിംഗിലൂടെ വൈദ്യുതി കടത്തിവിടുകയും, അബദ്ധത്തില്‍ ഗോപാലകൃഷ്ണന്‍ ഷോക്കേ ല്‍ക്കുകയും മരിക്കുകയുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന മൊഴി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ വ്യക്തത വരാനുണ്ട്. കേസില്‍ വേറെയും പ്രതികളുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടന്നുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കേണിച്ചിറ പോലീസ് തുടരന്വേഷണത്തിന് ശേഷം വകുപ്പുകളില്‍ മാറ്റം വരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.