യുവതിയുടെ പരാതി; ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ, സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുകയാണെന്നും എം സി ജോസഫൈന്‍
കല്‍പ്പറ്റ: വയനാട്ടില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്റെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് ആകെ പരിഗണിച്ച 55 കേസുകളില്‍ 20 എണ്ണം തീര്‍പ്പാക്കിയത്.
സിപിഎം സംസ്ഥാനസമിതിയിൽ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്; മകനെ സഹായിച്ചിട്ടില്ലെന്ന് കോടിയേരി!
മൂന്ന് കേസുകള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മീഷന്‍ ഇടപെട്ടില്ല. അദാലത്തിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നതിനായി ചൊവ്വാഴ്ച ഉച്ചക്ക് കലക്‌ട്രേറ്റില്‍ വനിതാകമ്മീഷന്‍ മാധ്യമങ്ങളെ നേരില്‍ കണ്ടു. ബിനോയി കോടിയേരിക്കെതിരായ ബീഹാര്‍ യുവതിയുടെ പരാതി സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നാണ് എം സി ജോസഫൈന്‍ പ്രതികരിച്ചത്.
കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. മുംബൈയില്‍ നടന്ന സംഭവമായതിനാല്‍ സംസ്ഥാന വനിതാകമ്മീഷന് വിഷയത്തില്‍ ഇടപെടാനാവില്ല. ഇക്കാര്യത്തില്‍ ദേശീയ വനിതാകമ്മീഷന് ഇടപെടാമെന്നും അവര്‍ പറഞ്ഞു. യുവതിക്ക് ഇവിടെ പരാതി നല്‍കാന്‍ അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും ജോസഫൈന്‍ പറഞ്ഞു.
നിരവധി പരാതികളായിരുന്നു ഇത്തവണത്തെ അദാലത്തിലും വനിതാകമ്മീഷന് മുന്നിലെത്തിയത്. ജോലി സ്ഥലത്തെ മാനസിക പീഡനവുമായി ബന്ധപ്പെട്ട അധ്യാപികയുടെ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും കമ്മീഷന് മുന്നില്‍ പരാതിയായെത്തി. സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുകയാണെന്ന് എം സി ജോസഫൈന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സ്വത്ത് തട്ടിയെടുത്ത് പ്രായമായ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്. സ്വത്ത് സംബന്ധമായ ഇത്തരം കേസുകളില്‍ ആര്‍.ഡി.ഒ ശക്തമായ നടപടിയെടുക്കണം. അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എം.സി ജോസഫൈന്‍ നിര്‍ദേശിച്ചു. 31 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, സബ് ഇന്‍സ്പെക്ടര്‍ എല്‍.രമ, വനിതാ സെല്‍ എസ്ഐ സി.വി ഗ്രേസി തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.