Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയം: ആര്‍ എസ് എസിന്റേത് കലാപശ്രമമെന്ന് മന്ത്രി കെ രാജു, ഇരട്ടത്താപ്പ്!!

കല്‍പ്പറ്റ: ശബരിമലവിഷയത്തില്‍ നവോത്ഥാനസദസുമായി എ ഐ വൈ എഫ്. കല്‍പ്പറ്റയില്‍ നടന്ന പരിപാടി സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും മന്ത്രിയുമായ കെ രാജു ഉദ്ഘാടനം ചെയ്തു. ശബരിമല വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുകയാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം. സവര്‍ണാധിപത്യത്തിന്റെ വക്താക്കളായ ആര്‍ എസ് എസുകാര്‍ ലക്ഷ്യമിടുന്നത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. നേരായ വഴിയിലൂടെ സംസ്ഥാനത്ത് നിലയുറപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ആര്‍ എസ് എസ് കലാപം ഉണ്ടാക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്.

സംഘപരിവാര്‍ സംഘടനകളുടെ ഇത്തരത്തിലുളള ശ്രമങ്ങള്‍ക്ക് കേരളത്തിലെ മതേതര സമൂഹം അവസരം നല്‍കരുത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുളള അക്രമങ്ങളല്ല, ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. മറിച്ച് രാഷ്ട്രീയലക്ഷ്യം വെച്ച് നനഞ്ഞയിടം കുഴിക്കുന്ന ഏര്‍പ്പാടാണ് ബി ജെ പി നടത്തിവരുന്നത്. അതുകൊണ്ടാണ് അവര്‍ ശബരിമല വിഷയത്തില്‍ ആദ്യ നിലപാട് മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

aiyf-1541136

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഇനി സ്ത്രീകള്‍ക്കും മല ചവിട്ടാം എന്നായിരുന്നു ബി ജെ പിയുടെ മുഖപത്രം എഴുതിയത്. സംസ്ഥാന സര്‍ക്കാര്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ല. സുപ്രിം കോടതി വിധിയുടെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ചില തീവ്ര സംഘടനകള്‍ ശ്രമിക്കുന്നുണ്ട.് ഇത് ഒരിക്കലും സര്‍ക്കാര്‍ അനുവദിക്കില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇനിയെന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് പറയാതെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ്. ഇത് ഒരു ജനാധിപത്യ സര്‍ക്കാറുകളും ചെയ്യാന്‍ പാടില്ലാത്ത പൊറുക്കാനാവാത്ത തെറ്റാണെന്നും മന്ത്രി കെ രാജു പറഞ്ഞു. പ്രസ്തുതവിഷയത്തില്‍ ബി ജെ പിയെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റിന്റെ അഭിപ്രായത്തിന് തീര്‍ത്തും വിരുദ്ധമായാണ് സംസ്ഥാനത്തെ നേതാക്കളുടെ നിലപാട്. ഈ നിലപാടിന് പാര്‍ട്ടി ഭാവിയില്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രളയ ദുരന്തം ഉണ്ടായപ്പോള്‍ അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. ദുരിതാശ്വാസത്തിനും പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണം നടത്തുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിദേശത്ത് നിന്ന് ധനശേഖരണം നടത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തെയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാറില്‍ നല്ല പ്രതീക്ഷയുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നുളളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങള്‍ ബി ജെ പിയും,ആര്‍ എസ് എസും നടത്താന്‍ ശ്രമിച്ച കലാപങ്ങള്‍ നടക്കാതെ പോയത്. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എന്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനു ഐസക്, കേരള മഹിളാ സംഘം പ്രസിഡന്റ് കമലാ സദാനന്ദന്‍, സിപി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര,സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാപ്ഷന്‍

എ ഐ വൈ എഫ് നവോത്ഥാനസദസ്സ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+