വര്‍ഗീയത വളര്‍ത്തുന്ന മോദിക്കും അമിത്ഷായ്ക്കും സി പി എം പിന്തുണ നല്‍കുന്നു: ആഞ്ഞടിച്ച് എം എം ഹസ്സന്‍
കല്‍പ്പറ്റ: ധര്‍മ്മത്തിനും നീതിക്കും വേണ്ടി ജീവന്‍ മരണ പോരാട്ടം നടത്തുന്ന രാമന്റെ രൂപം ധരിച്ച രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നതിലൂടെ വര്‍ഗീയത വളര്‍ത്തുന്ന മോദിക്കും അമിത്ഷായ്ക്കും വലിയ പിന്തുണയാണ് സിപിഎം നല്‍കുന്നതെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍. കല്‍പ്പറ്റയില്‍ യു ഡി എഫ് മീഡിയാസെന്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേലിനെതിരെ സി പി എം ഒരക്ഷരം മിണ്ടാത്തത് ലാവ്‌ലിന്‍ കേസിലെ സിബിഐ. അന്വേഷണത്തെ ഭയന്നാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സംഘികളും സഖാക്കളും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപകമായി സമരം നടത്തിയിരുന്നു. എന്നാല്‍ 2014 മുതല്‍ 19 വരെയുള്ള എന്‍ ഡി എ സര്‍ക്കാരിന്റഎ ഭരണകാലത്ത് സിപിഎം കേന്ദ്രസര്‍ക്കാരിനെതിരെ ഒരു സമരവും നടത്തിയിട്ടില്ലെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.
യോഗിക്കും മായാവതിക്കും പിന്നാലെ അസം ഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റ വിലക്ക്
വര്‍ഗീയതയുടെ പ്രകടനപത്രികയുമായി ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍, ന്യായ് പദ്ധതിയും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും, കര്‍ഷകക്ഷേമവും ലക്ഷ്യം വെക്കുന്ന ക്ഷേമരാജ്യത്തിന് വേണ്ടിയുള്ള പ്രകടന പത്രികയുമായാണ് കോണ്‍ഗ്രസ് ജനങ്ങളിലേക്കിറക്കുന്നത്. വര്‍ഗീയത മാത്രം പ്രസംഗിക്കുന്ന ബിജെപി നേതാക്കളുടെ അതേ സ്വരത്തിലാണ് സിപിഎം നേതാക്കള്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിനോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതം മോദി ലക്ഷ്യം വെക്കുമ്പോള്‍ കോണ്‍ഗ്രസ് മുക്ത കേരളത്തിനാണ് സി പി എം ശ്രമിക്കുന്നത്. മായാവതിയോ, അഖിലേഷ് യാദവോ, അരവിന്ദ് കെജ്രിവാളോ രാഹുലിനെ നേരിട്ട് എതിര്‍ക്കാതിരിക്കുമ്പോള്‍ ബിജെപിക്ക് വേണ്ടി കേരളത്തില്‍ സി പി എം രാഹുലിനെ എതിര്‍ക്കുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കോണ്‍ഗ്രസിനെയും രാഹുലിനെയും മതേതര മൂല്യങ്ങളെയും ഒറ്റപ്പെടുത്താന്‍ കഴിയില്ല.
മലീമസമായ വര്‍ഗീയ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തിയ ശ്രീധരന്‍ പിള്ളക്കെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണം. തിരുവനന്തപുരത്ത് സിപി എമ്മും ബിജെപിയും ചേര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. അക്കാര്യത്തില്‍ അവര്‍ നല്ല രീതിയില്‍ മീഡിയ മാനേജ്‌മെന്റ് നടത്തിയിട്ടുണ്ടന്നും ഹസന്‍ ആരോപിച്ചു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍, വി എ മജീദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ