മഴക്കെടുതി: വയനാട്ടില്‍ ഏഴരക്കോടി രൂപയുടെ നാശനഷ്ടങ്ങളെന്ന് പ്രാഥമിക കണക്ക്
കല്‍പ്പറ്റ: ജൂണ്‍ ഒന്ന് മുതല്‍ രണ്ടാഴ്ചക്കാലത്തെ അതിശക്തമായ മഴയില്‍ വയനാട്ടില്‍ 7.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. മഴ ശക്തമായതോടെ 21 പുനരധിവാസ ക്യാംപുകളാണ് ജില്ലയില്‍ തുറന്നത്. ജില്ലയിലെ 16 വില്ലേജുകളിലായി 218 വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ജില്ലയിലെ കാര്‍ഷികമേഖലയിലാണ് കൂടുതലായും നാശനഷ്ടങ്ങളുണ്ടായത്. 183 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായതായാണ് കണക്കുകള്‍. വരുംദിവസങ്ങളിലെ കൃത്യമായ കണക്കുകള്‍ ലഭ്യമാകുകയുള്ളു.
അതേസമയം, കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിവിധ വകുപ്പുകള്‍ ജൂണ്‍ 18 നകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശം നല്കി. വയനാട് കലക്ട്രേറ്റില്‍ കാലവര്‍ഷക്കെടുതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറ്റില്‍ വൈദ്യുതി വിതരണവും പലയിടങ്ങളിലും താറുമാറായി. 268 വൈദ്യുത തൂണുകള്‍ തകര്‍ന്നു. 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വൈദ്യുതി ലൈനും നശിച്ചിട്ടുണ്ട്. മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ക്കും കേടുപാടുകള്‍ പറ്റിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
പുനരധിവസിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കും. മൂന്ന് മാസത്തിനുളളില്‍ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കും.
വലിയ വാഹനങ്ങളെ ചുരത്തിലൂടെ കടത്തിവിടില്ല. കോഴിക്കോട് നിന്നുളള കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ചിപ്പിലിത്തോട് യാത്ര അവസാനിപ്പിക്കും. അവിടെ നിന്നും വയനാട് ഭാഗത്തേക്കുളള യാത്രക്കാര്‍ ഇരുന്നൂറ് മീറ്റര്‍ നടന്ന് ബസ് മാറികയറണം. ദീര്‍ഘദൂര സര്‍വീസുകള്‍ കുറ്റ്യാടി ചുരം വഴി പോവണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകക്ഷി യോഗവും ഇതോടനുബന്ധിച്ച് ചേര്‍ന്നു. എം.ഐ.ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്, ഐ.സി.ബാലകൃഷ്ണന്, ഒ.ആര്.കേളു, ജില്ലാ കലക്ടര്‍ എ.ആര്.അജയകുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.