കള്ളവോട്ടിൽ പ്രതികരിക്കാൻ മുഖ്യ മന്ത്രിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
കൽപ്പറ്റ: കണ്ണൂരിലും കാസര്‍ഗോഡും വ്യാപകമായി നടന്ന കള്ളവോട്ടിന്റെയും ആള്‍മാറാട്ടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിക്കുന്നില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറ്റപ്പെടുത്തൽ. പതിറ്റാണ്ടുകളായി മലബാറില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കു നേതൃത്വം നല്‍കുന്നതു പിണറായിയും കോടിയേരിയുമുണ്ട്. ഇവര്‍ക്കും ഇടതും വലതും നില്‍ക്കുന്നത് സിപിഎം നേതാക്കളാണ്. കേരളത്തില്‍ വ്യാപകമായി തെരഞ്ഞെടുപ്പു അട്ടിമറിക്കാനും ജനാധിപത്യ സംവിധാനം തകർക്കാനും സിപിഎം ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് നടത്തിയത്.
'യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎമ്മുകാര്‍ പുറത്താക്കി; വോട്ടര്‍പട്ടിക നശിപ്പിച്ചു'- വെളിപ്പെടുത്തല്‍
യു ഡി എഫിന് ലഭിക്കേണ്ട അനേകം വോട്ടുകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍നിന്നു ഒഴിവായത് ഇതിനുദാഹരണമാണ്. വയനാട് മണ്ഡലത്തിലും ആയിരക്കണക്കിനു വോട്ടുകള്‍ പട്ടികയ്ക്കു പുറത്തായി. കൂടുതല്‍ ഒഴിവായത് ക്രിസ്ത്യന്‍, മുസ്‌ലിം മത വിഭാഗങ്ങളില്‍പ്പെട്ടവരുടെ വോട്ടുകളാണ്. കരടു പട്ടികയിലെ പേരുകള്‍ കൂട്ടത്തോടെ വെട്ടിയതിനു കാരണം സര്‍ക്കാര്‍ വിശദീകരിക്കണം. സ്വതന്ത്രമായി പൗരാവകാശം വിനിയോഗിക്കാന്‍ കഴിയാതെവരുമ്പോള്‍ ജനാധിപത്യം ധ്വംസിക്കപ്പെടുകയാണ്.
പ്രശ്‌നബൂത്തുകളില്‍ സ്ഥാപിച്ച സിസിടിവി കാമറ-വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാകണം. പരിശോധന ഉണ്ടായാല്‍ മലബാറില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നിറഞ്ഞതായിരുന്നുവെന്നു ബോധ്യപ്പെടും. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം ആവര്‍ത്തിക്കാതിരിക്കുന്നതിനു കമ്മീഷന്‍ നടപടിയെടുക്കണം. ശുദ്ധമായ രാഷ്ട്രീയമാണ് ഇവിടെ ഇല്ലാതെ പോകുന്നത്. രാഷ്ടീയത്തെ മലീമസമാക്കിയതു സി.പി.എമ്മാണ്. കള്ളവോട്ട് രാഷ്ടീയത്തിന്റെ ഇരയാണ് താന്‍. മുമ്പ് കണ്ണൂരില്‍ മത്സരിച്ച വേളയില്‍ വലിയ തോതിലുള്ള കള്ളവോട്ടും അട്ടിമറിയുമാണ് നടന്നത്. ഗുണ്ടകളെ ഉപയോഗപ്പെടുത്തിയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎം അട്ടിമറി നടത്തുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
കണ്ണൂരിലും കാസര്‍ഗോഡും കോഴിക്കോടും അക്രമരാഷ്ടീയം അരങ്ങുതകര്‍ക്കുകയാണ്. ഇതിന് മുഖ്യമന്ത്രി സമാധാനം പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മറ്റ് കെ.പി.സി.സി. ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.