വയനാട്ടില്‍ ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ്: നാല് ജില്ലകളില്‍ നിന്നും ലഭിച്ചത് 162 പരാതികള്‍!!
കല്‍പ്പറ്റ: ദേശീയ ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ് വയനാട്ടില്‍ നടന്നു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സിറ്റിംഗില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 162 പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇതില്‍ 109 പരാതികളില്‍ തീര്‍പ്പുണ്ടാക്കി. ബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ദേശീയ ബാലവകാശ സംരംക്ഷണ കമ്മീഷന്റെ ആറാമത്തെ സിറ്റിങാണ് വയനാട്ടില്‍ നടന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത 727 ജില്ലകളിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായാണ് സിറ്റിംഗ് നടത്തിയത്.
നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്! എസ്എഫ്ഐക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ സിറ്റിംഗ് ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് പന്നിയോട് അംബേദ്കര്‍ കോളനിയിലെ 50 ഓളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍ പാലമില്ലാത്ത കേസായിരുന്നു കമ്മീഷന് മുന്നിലെത്തിയ പ്രധാന കേസുകളിലൊന്ന്. പ്രശ്ന പരിഹാരത്തിന് കണ്ണൂര്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേകം അദാലത്ത് ചേരാന്‍ സിറ്റിംഗില്‍ തീരുമാനമായി. കുട്ടികളോടുള്ള ലൈംഗീകാതിക്രമ കേസുകള്‍ കമ്മീഷന്‍ പ്രത്യേകം പരിഗണിച്ചു.
പോക്സോ കേസുകള്‍ പൊലീസ് വകുപ്പിനു കൈമാറി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പരാധീനതകളുമായി ബന്ധപ്പെട്ട ഇരുപതിലധികം കേസുകളും സ്‌കൂള്‍ പ്രവേശനം ലഭിക്കാതെപോയ പരാതികളും കമ്മീഷനു മുമ്പാകെ എത്തി. വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ കുടിവെള്ള പ്രശ്നം തുടങ്ങിയ പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കുട്ടികളുടെ നിര്‍ബന്ധിത മതമാറ്റം സംബന്ധിച്ചുള്ള ആറ് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇത്തരം പരാതികളില്‍ കൂടുതല്‍ അന്വേഷണം നടത്താനും സത്യാവസ്ത കണ്ടെത്താനും ജില്ലാഭരണകൂടത്തിനും പൊലീസിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ ഇത്തരം പരാതികള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷും എഡിഎം കെ. അജീഷും കമ്മീഷനെ അറിയിച്ചു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ഡോ. ആര്‍.ജി ആനന്ദ്, പ്രഗ്ന പരന്‍ഡേ, എ.ഡി.എം കെ.അജീഷ്, സംസ്ഥാന ബാലാവകാശ സംരക്ഷണ അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സിറ്റിംഗില്‍ പങ്കെടുത്തത്. 18 വയസ്സുവരെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും ദേശീയ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.