രാത്രിയാത്രാ നിരോധനം: പ്രതീക്ഷകള്‍ അസ്തമിക്കുന്നു; കേരളത്തിന് വിനയായത് സര്‍ക്കാര്‍ നിലപാട്
കല്‍പ്പറ്റ:കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീങ്ങുമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു. പ്രസ്തുത വിഷയത്തില്‍ അഭിപ്രായമറിയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ നിരത്തിയ നിര്‍ദേശങ്ങള്‍ പരസ്പരവിരുദ്ധവും വിചിത്രവുമായതാണ് വിനയായിരിക്കുന്നത്. വിദഗ്ദസമിതിയുടെ മുമ്പാകെ കര്‍ണ്ണാടക-തമിഴ്‌നാട് സര്‍ക്കാരുകളും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും രാത്രിയാത്രാ നിരോധനം നിലവിലുള്ള അവസ്ഥയില്‍തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചത്. കേരളത്തിന് വേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ പ്രതിനിധികളാവട്ടെ പരസ്പരവിരുദ്ധവും വിചിത്രവുമായ വാദങ്ങള്‍ നിരത്തി കമ്മിറ്റിയുടെ ഉദ്ദേശശുദ്ധിയെ തന്നെ അട്ടിമറിക്കുകയായിരുന്നു. കമ്മിറ്റിയില്‍ പ്രധാനമായും കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തത് ഗതാഗതവകുപ്പ് സെക്രട്ടറിയും, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായിരുന്നു.
ഇതില്‍ ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ നിര്‍ദേശിച്ചതാണ് ഏറ്റവും വിചിത്രമായത്. തുരങ്കങ്ങളും മേല്‍പ്പാതയും വലിയ ചിലവു വരുന്നതിനാല്‍ പ്രായോഗികമല്ലെന്നും ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനപ്രശ്‌നം പരിഹരിക്കാനായി തലശ്ശേരി-മൈസൂര്‍ റയില്‍പാതക്ക് അനുമതി നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ ആവശ്യപ്പെട്ടതാകട്ടെ രാത്രിയാത്രാനിരോധനസമയം വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയായി ദീര്‍ഘിപ്പിക്കണമെന്നാണ്. ഈ നിലപാടുകള്‍ വിവാദമാവുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇവര്‍ രണ്ടുപേരും കമ്മറ്റി മുമ്പാകെ സ്വന്തം നിലയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശം ദീര്‍ഘകാലാടാസ്ഥാനത്തില്‍ ജൈവപാലങ്ങള്‍ പോലുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണമെന്നും അത് നടപ്പാവുന്നതുവരെ കോണ്‍വോയ് അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അനുവദിക്കണമെന്നുമാണ്. എന്നാല്‍ നിരോധനം 9 മണിക്കു മുന്‍പേ തുടങ്ങണമെന്നും ഇതിനിടയില്‍ വന്യമൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത സമയത്ത് കോണ്‍വോയ് ആകാമെന്നും നിലവില്‍ നിരോധനസമയത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകള്‍ ഒരുമിച്ചാക്കണമെന്നുമാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദേശം മൃഗങ്ങള്‍ക്ക് ഏറെ ഗുണകരമാവുമെന്ന് സൂചിപ്പിച്ചാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
കേരള സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ ഈ റിപ്പോര്‍ട്ടുകള്‍ കര്‍ണ്ണാടക വനംവകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. തികച്ചും വൈരുധ്യമാര്‍ന്ന ഈ റിപ്പോര്‍ട്ടുകള്‍ കേസിനെ വളരെ ഗുരുതരമായി ബാധിക്കും. കേരളസര്‍ക്കാരാവട്ടെ നേരിട്ട് ഒരു റിപ്പോര്‍ട്ട് സുപ്രീം കോടതിയിലോ കമ്മറ്റിയിലോ ഇതുവരെ നല്‍കിയിട്ടുമില്ല. ഈ മാസം 23 ന് കേസ്സിന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി ആദ്യം തീരുമാനിച്ചതാണ്. എന്നാല്‍ കേസ് മാറ്റിവെച്ചതാണ് ആശ്വാസമായത്.
തലശ്ശേരി-മൈസൂര്‍ റയില്‍പാത ലോബിക്കുവേണ്ടി വയനാടിന്റെ വികസനത്തെ മൊത്തമായി തീറെഴുതിക്കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നു. സര്‍ക്കാര്‍ ഉദേ്യാഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച് ഈ ലോബി നടത്തുന്ന നീക്കങ്ങള്‍ അതിരുകടന്നിട്ടും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും, കേരള സര്‍ക്കാറിന്റെ ശ്രദ്ധയും ഇടപെടലും ഈ കാര്യത്തില്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ടെന്നും ആക്ഷന്‍കമ്മിറ്റി പറയുന്നു. കര്‍ണ്ണാടകയുമായി അടിയന്തിരമായി ഉന്നതതലത്തിലുള്ള ചര്‍ച്ചകള്‍ നടത്തി യോജിച്ച നിലപാട് സ്വീകരിക്കുകയും സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വഴിപ്പെട്ട കേരളത്തിലെ ഉദേ്യാഗസ്ഥെര മാറ്റിനിര്‍ത്തി ചീഫ് സെക്രട്ടറി നേരിട്ട് സംസ്ഥാനത്തിന്റെ നിലപാട് സുപ്രീം കോടതിയിലും കമ്മറ്റിയിലും അറിയിക്കുകയും ചെയ്യണമെന്നും ആക്ഷന്‍കമ്മറ്റി ആവശ്യപ്പെടുന്നു.