നിരവില്‍പ്പുഴ റോഡ് നവീകരണത്തിന് തുടക്കമായി; പ്രവൃത്തി നടപ്പിലാക്കുന്നത് 16 കോടി ചെലവിട്ട്
മാനന്തവാടി: മാനന്തവാടിയില്‍ നിന്നും കുറ്റ്യാടിക്കും മറ്റും പോകുന്നതിനുള്ള പ്രധാനറോഡായ നിലവില്പ്പുഴ റോഡ് നവീകരണപ്രവൃത്തികള്‍ക്ക് തുടക്കമായി. മാനന്തവാടി പക്രന്തളം റോഡില്‍ കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പ്പുഴ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരം ബി എം ആന്റ് ബി സി നിലവാരത്തിലേക്കുയര്‍ത്തി നവീകരിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. കിഫ്ബിയില്‍ നിന്നും പതിനാറ് കോടി രൂപാ ചിലവിട്ട് നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തികള്‍ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്.
കെ എം മാണി വളർത്തിയ കേരളാ കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ മകൻ തയ്യാറല്ലെന്ന് പി ജെ ജോസഫ്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 10 കോടി രൂപ ചിലവിട്ട് തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂം നവീകരണ പ്രവൃത്തികള്‍ ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. ഈ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചിച്ച് നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു. നിലവിലെ റോഡ് പൂര്‍ണമായി പൊളിച്ചുമാറ്റിക്കൊണ്ട് ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ചെയ്ത ശേഷം ടാറിംഗ് നടത്തി വീതി കൂട്ടുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന റോഡില്‍ 15 പുതിയ കള്വര്ട്ടുകളുണ്ട്. കൂടാതെ റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തിയും, പ്രളയത്തില്‍ ഇടിഞ്ഞ ഭാഗങ്ങള്‍ കരിങ്കല്ലുകള്‍ കെട്ടി കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മ്മിച്ചും സംരക്ഷിക്കുന്ന രീതിയിലാണ് നിര്‍മ്മാണം നടത്തുക. ഈ പ്രധാനറോഡിലെ ചെറുടൗണുകളായ മക്കിയാട് ചീപ്പാട്, കോറോം എന്നിവിടങ്ങളില്‍ നടപ്പാത നിര്‍മിച്ച് ടൈലിടും. ഫുട്പാത്തും ബസ് ബേയുമടക്കം അത്യാധുനിക സംവിധാനങ്ങളും ഈ റോഡിലൊരുക്കുന്നുണ്ട്.
ഓവുചാലുകള്‍ പുതുതായി നിര്‍മിച്ച് മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനും പദ്ധതിയിടുന്നു. കള്‍വര്‍ട്ടുകളുടെ നിര്‍മ്മാണപ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം, റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 14 മീറ്റര്‍ സ്ഥലമാണ് റോഡിന് ആവശ്യമെന്ന നിലയില്‍ തൊണ്ടര്‍നാട് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള റോഡ് ആക്ഷന്‍ കമ്മറ്റിയുടെ വാദത്തിനെതിരെയാണ് പ്രതിഷേധം.
12 മീറ്ററാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകളുടെ വീതിയെന്നാണ് മറുവാദം. 14 മീറ്ററാക്കിയാല് ഈ വഴിയിലുള്ള ചിലരുടെയെങ്കിലും കെട്ടിടങ്ങളും മതിലുകളും മറ്റും പൊളിച്ചുനീക്കേണ്ട സാഹചര്യമുണ്ടാകും. സ്ഥലമുടമയുടെ അനുമതിയില്ലാതെ 14 മീറ്റര്‍ റോഡിനായി ഭൂമി കയ്യേറിയാല്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ റോഡിന്റെ പ്രവൃത്തി നേരത്തെ നിശ്ചയിച്ചത് പ്രകാരം പൂര്‍ത്തിയാക്കാനായാല്‍ അത് വയനാടിന്റെ ടൂറിസം അടക്കമുള്ള മേഖലകളുടെ വികസനത്തിന് മുതല്‍ക്കൂട്ടാവും.