മുല്ലപ്പള്ളിയും ഇറക്കുമതി സ്ഥാനാർത്ഥികളുമില്ല; കൽപറ്റയിൽ വയനാട്ടുകാരൻ പിവി ബാലചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി?
കൽപറ്റ: കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള കോണ്‍ഗ്രസിലെ കലാപം അടക്കാന്‍ ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനം. ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനെതിരെ വലിയ എതിർപ്പായിരുന്നു ഉയർന്നിരുന്നത്.
ബിജെപിയുടെ സ്വപ്‌നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു
കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാരണ എന്നാണ് സൂചന. കൽപറ്റ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്ന മുസ്ലീം ലീഗും ഇറക്കുമതി സ്ഥാനാർത്ഥികൾ പാടില്ലെന്ന നിലപാട് എടുത്തിരുന്നു. വിശദാംശങ്ങൾ...
മുല്ലപ്പള്ളി വരില്ല
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വേണ്ടെന്ന് ജില്ലാ നേതൃത്വം നിലപാടെടുത്തു. സമുദായ നേതൃത്വത്തിനും മുല്ലപ്പള്ളി രാമചന്ദ്രനോട് താല്‍പര്യമുണ്ടായിരുന്നില്ല.
മുസ്ലീം ലീഗിന്റെ ആവശ്യം
മലബാറിൽ മുസ്ലീം ലീഗിന് മത്സരിക്കാൻ സീറ്റില്ലാത്ത ഒരേയൊരു ജില്ലയാണ് വയനാട്. എന്നാൽ പാർട്ടിയ്ക്ക് പലയിടത്തും വലിയ സ്വാധീനവും ഉണ്ട്. ഈ സാഹചര്യത്തിലാണ് വയനാട് സീറ്റിന് വേണ്ടി അവർ രംഗത്തെത്തിയത്. സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നും മുന്നണിയിൽ ഇല്ലാത്ത സ്ഥിതിയ്ക്ക് മണ്ഡലം നൽകണം എന്നതായിരുന്നു ആവശ്യം.
ലീഗിന്റെ പദ്ധതി
കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി എൽജെഡി മത്സരിച്ച സീറ്റാണ് വയനാട്. ഇത്തവണ എൽജെഡി എൽഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തിൽ ഒഴിവു വന്ന സീറ്റിൽ കെഎം ഷാജിയെ മത്സരിപ്പിക്കാനായിരുന്നു ലീഗിന്റെ നീക്കം. നിലവിൽ അഴീക്കോട് എംഎൽഎ ആയ കെഎം ഷാജി വയനാട് സ്വദേശിയും ആണ്.
ആശങ്കയുണർത്തുന്ന നീക്കങ്ങൾ
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തി. എഐസിസി നടത്തിയ സര്‍വേയില്‍ ജില്ലയിലെ മൂന്ന് സീറ്റും കോണ്‍ഗ്രസ് നേടുമെന്ന് കണ്ടെത്തിയിരുന്നു. പ്രാദേശിക എതിര്‍പ്പിന്റെ പേരില്‍ സീറ്റ് നഷ്ടപ്പെട്ടാല്‍ രാഹുല്‍ഗാന്ധിക്ക് തന്നെ തിരിച്ചടിയാകുമെന്നും ദേശീയതലത്തില്‍ ചര്‍ച്ചയാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെട്ടിരുന്നു.
രാഹുലിന് നാണക്കേട്
രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലെ സീറ്റ് കോണ്‍ഗ്രസിനെ പിടിക്കാനായില്ലെന്നത് ബിജെപി ചര്‍ച്ചയാക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കല്‍പ്പറ്റ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കെസി വേണുഗോപാല്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കെസി വേണുഗോപാലിന്റെ ഇടപെടല്‍.
തനി വയനാട്ടുകാരൻ
അമ്പലവയല്‍ സ്വദേശിയാണ് പിവി ബാലചന്ദ്രന്‍. മുന്‍ ഡിസിസി പ്രസിഡന്റാണ്. മുസ്ലീം വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍ സമുദായ അംഗത്തെ മത്സരിപ്പിക്കുവാനുള്ള തീരുമാനം തിരിച്ചടിയാകുമോയെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് സമസ്തയും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി മതിയെന്ന് താമരശ്ശേരി രൂപതയും ആവശ്യപ്പെട്ടിരുന്നു.
വിജയം ആവർത്തിക്കുമോ
കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന എല്‍ജെഡി ഇത്തവണ ഇടതുപക്ഷത്തിനൊപ്പമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ റെക്കോർഡ് വോട്ടാണ് കൽപറ്റയിൽ നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ യുഡിഎഫിന് തന്നെ ആയിരുന്നു ലീഡ്. ഈ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനായില്ലെങ്കില്‍ ജില്ലാ നേതൃത്വം പഴി കേള്‍ക്കേണ്ടി വരും എന്ന് ഉറപ്പാണ്.
നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാചകം പുറത്തിറക്കി, ലക്ഷ്യം സംശുദ്ധം സദ്ഭരണം
'ഉറപ്പാണ് എൽഡിഎഫ്': പുതിയ പ്രചാരണ വാചകം പുറത്തിറക്കി എല്‍ഡിഎഫ്