വടക്കനാട് കൊമ്പനെ പിടിക്കാന്‍ നടപടിയില്ല: വേറിട്ട സമരവുമായി ഗ്രാമസംരക്ഷണസമിതി
സുല്‍ത്താന്‍ബത്തേരി: വടക്കനാട് കൊമ്പനെ ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി വടക്കനാട് ഗ്രാമസംരക്ഷണസമിതി. കര്‍ഷകരെ സംഘടിപ്പിച്ച് വനത്തിലേക്ക് മാര്‍ച്ച് നടത്തിയാണ് വടക്കനാട് നിവാസികള്‍ പ്രതിഷേധമറിയിച്ചത്. കര്‍ഷകജനതയുടെ വേറിട്ടപ്രതിഷേധത്തില്‍ അണിനിരന്നത് നിരവധി പേരാണ്. 'വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ജനം കാട്ടിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് വടക്കനാട് ഗ്രാമസംരക്ഷണസമിതി വേറിട്ട പ്രതിഷേധം നടത്തിയത്.
ബംഗ്ലാദേശിൽ വൻ തീപിടുത്തം; രാസവസ്തുക്കളുടെ സംഭരണശാലയിലേക്ക് തീ പടർന്നു, 56 മരണം
മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവുണ്ടായിട്ടും മാസങ്ങള്‍ പിന്നിട്ടിട്ടും വടക്കനാട്കൊമ്പനെ പിടികൂടാന്‍ വനംവകുപ്പിന് സാധിക്കുന്നില്ല. അതിശക്തമായ സമരങ്ങളാണ് മുമ്പ് ഈ വിഷയത്തില്‍ വടക്കനാട് ഗ്രാമസംരക്ഷണസമിതി നടത്തിയത്. നിരാഹാരസത്യാഗ്രഹമടക്കം നടത്തിയതിന് ശേഷമാണ് കൊമ്പനെ പിടിക്കാന്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇടക്ക് കൊമ്പന്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് പോയതോടെ ആനയെ പിടിക്കാനുള്ള നടപടി നിശ്ചലമായി. പിന്നീട് ആന തിരിച്ചെത്തിയെങ്കിലും പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയതല്ലാതെ വിജയിച്ചില്ല. തുടര്‍ന്ന് പ്രദേശത്ത് വീണ്ടും ആന നാശം വിതക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ വീണ്ടും സംഘടിച്ചത്. ബുധനാഴ്ച രാവിലെ വടക്കനാട് മണലാടിയില്‍ നിന്നുമാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചത്. കൊമ്പന്‍ നിലയുറപ്പിച്ചെന്ന് പറയുന്ന ചെറമൂല വനമേഖലയിലേക്കായിരുന്നു മാര്‍ച്ച്നടത്തിയത്.
ചെണ്ട, ബ്ലോവിസില്‍ എന്നിവയുടെ അകമ്പടിയോടെ ഒന്നരകിലോമീറ്റര്‍ നടന്ന് ചെറമൂലയെത്തിയപ്പോള്‍ സ്ത്രീകളടക്കമുള്ള സമരസംഘത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പും സമരക്കാരും പൊലീസും ചേര്‍ന്ന് ചര്‍ച്ചനടത്തി. ചര്‍ച്ചയില്‍ 15 ദിവസത്തിനകം ആനയെ പിടിക്കാമെന്നും അതുവരെ കൊമ്പന്‍ കൃഷിയിട ത്തിലിറങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അതേ സമയം 15 ദിവസത്തിനകം ആനയെ പിടികൂടിയില്ലങ്കില്‍ വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കര്‍ഷകജനത സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും വടക്കനാട് ഗ്രാമസംരക്ഷണസമിതി ഭാരവാഹികളായ ഫാ.ജോബി, ബെന്നി കൈനിക്കല്‍, കരുണാകരന്‍ വെള്ളക്കെട്ട് തുടങ്ങിയവര്‍ പറഞ്ഞു.