വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ആപ്പ് വെച്ച് സർക്കാർ, ഉദ്ഘാടനം മുടക്കി, രാഹുൽ അറിഞ്ഞത് അവസാന നിമിഷം
കല്‍പ്പറ്റ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ആയുളള ഉദ്ഘാടന പരിപാടിയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് മുടക്കിയത്.
Recommended Video
സര്‍ക്കാരിനെ അറിയിച്ചില്ല എന്നാണ് ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കാനുളള കാരണമായി ജില്ലാ കളക്ടര്‍ പറയുന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി കളക്ട്രേറ്റിലെത്തി പ്രതിഷേധിച്ചു. വിശദാംശങ്ങളിങ്ങനെ...
രാഹുൽ ഗാന്ധിയുടെ ഉദ്ഘാടനം
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ മുണ്ടേരിയിലെ സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ആണ് ഇന്ന് എംപി നടത്തേണ്ടിയിരുന്നത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചത്. നിര്‍മ്മാണത്തുകയില്‍ അറുപത് ശതമാനം ഫണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
അനുമതി വാങ്ങിയില്ല
സംസ്ഥാന സര്‍ക്കാരിന്റേതാണ് ബാക്കി നാല്‍പ്പത് ശതമാനം വരുന്ന ഫണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. കെട്ടിടം ഉദ്ഘാടനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ബോര്‍ഡിന്റെ അനുമതി വേണം എന്ന് ഒക്ടോബര്‍ 5ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അനുമതി നിഷേധിച്ച് കളക്ടർ
ഉദ്ഘാടനം നടത്തുന്നത് ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ അറിയിക്കണം എന്നും പ്രൊട്ടോക്കോള്‍ പാലിച്ച് വേണം പരിപാടി നടത്താന്‍ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായി വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള വ്യക്തമാക്കി. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങാതെ സംഘാടകര്‍ ഉദ്ഘാടനം നടത്താന്‍ ശ്രമിച്ചതോടെയാണ് അനുമതി നിഷേധിച്ചത് എന്നും കളക്ടര്‍ വ്യക്തമാക്കി.
അറിയിച്ചത് അവസാന നിമിഷം
ഇന്ന് രാവിലെ പത്തരയ്ക്ക് ആയിരുന്നു ഉദ്ഘാടന പരിപാടി നിശ്ചയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ഘാടനത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം പരിപാടിക്ക് അനുമതി ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, വയനാട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അടക്കമുളളവര്‍ പരിപാടിക്ക് എത്തിയിരുന്നു.
പ്രതിഷേധിച്ച് കോൺഗ്രസ്
ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കപ്പെട്ട വിവരം അവസാന നിമിഷമാണ് രാഹുല്‍ ഗാന്ധിയും അറിയുന്നത്. പരിപാടി മുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നഗരസഭയാണ് ഉദ്ഘാടനത്തിന് രാഹുലിനെ ക്ഷണിച്ചത് എന്നും കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ അടക്കമുളളവര്‍ക്ക് പരിപാടിയെ കുറിച്ച് അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.