വയനാട്ടിലെ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: റിസോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി!!,
കല്‍പ്പറ്റ: മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്ത്തീയായാല് കൊല്ലപ്പെട്ടയാളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. സി പി ജലീലാണ് കൊല്ലപ്പെട്ടതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ജലീലിന്റെ ബന്ധുക്കള്‍ ഉച്ചക്ക് 12.15-ഓടെ വയനാട് പ്രസ്സ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ മഞ്ചേരി പാണ്ടിക്കാട് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.
അമ്പായത്തോട് മാവോയിസ്റ്റ് പ്രകടനം; കണ്ണൂരിലും കനത്ത ജാഗ്രത, തണ്ടർബോൾട്ട് തിരച്ചിൽ നടത്തുന്നു
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. വയനാട് ജില്ലാകലക്ടര്‍ എ ആര് അജയകുമാര്‍, കണ്ണൂര്‍ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, ജില്ലാ പൊലീസ് മേധാവി കറുപ്പ് സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
30 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം ഇപ്പോള്‍ സുഗന്ധഗിരി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. മലയാളം സംസാരിക്കുന്നയാളും, തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നയാളുമായിരുന്നു ആദ്യം റിസോര്‍ട്ടിലെത്തിയത്. ഉപവന്‍ റിസോര്‍ട്ടില്‍ രാത്രി എട്ട് മണിയോടെയാണ് സംഘമെത്തിയത്. ആദ്യം പത്ത് പേര്‍ക്കുള്ള ഭക്ഷണവും പിന്നീട് 50,000 രൂപയുമാണ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പണത്തിനായി റിസപ്ഷനിലേക്ക് പോയ സമയത്ത് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ തണ്ടര്‍ബോള്‍ട്ട് സംഘമെത്തി. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിനിടെ ചിതറിയോടിയ സംഘത്തിലെ ഒരാള്‍ വെടിവെപ്പില്‍ മറിഞ്ഞുവീഴുകയായിരുന്നു. മറ്റേയാള്‍ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മറ്റ് രണ്ട് പേര് കൂടി ഈ സംഘത്തിലുണ്ടായിരുന്നതായാണ് പറയുന്നത്. കാട്ടിനുള്ളില്‍ നിന്നും നാലര വരെ വെടിശബ്ദം കേട്ടതായാണ് ലഭിക്കുന്ന വിവരം. നിലവില്‍ റിസോര്‍ട്ട് പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.