യുവാവിനെ വെടിവെച്ചുകൊന്ന സംഭവം: പ്രതി ഷാര്‍ലിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
പുല്‍പ്പള്ളി: സുഹൃത്തിനെ വെടിവെച്ചുകൊല്ലുകയും മറ്റൊരു സുഹൃത്തിനെ വെടിവെച്ച് പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി കന്നാരംപുഴ പുളിക്കല്‍ ഷാര്‍ലി (42)യെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ സ്ഥലം, സംഭവത്തിന് ശേഷം പ്രതി ഒളിച്ചിരുന്ന സ്ഥലം, തോക്ക് സൂക്ഷിച്ചുവെച്ചയിടം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്
പുല്‍പ്പള്ളി സി ഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. തെളിവെടുപ്പിനിടെ തോക്കിന്റെ തിരയുടെ രണ്ട് കെയ്‌സുകളും പൊലീസ് കണ്ടെത്തി. നടന്ന സംഭവം അതേ പടി പ്രതി പൊലീസിനോട് വിവരിച്ചു. അറസ്റ്റിലായ പ്രതി ഷാര്‍ലിയെ ബത്തേരി കോടതി ജൂണ്‍ ഏഴുവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കേസിന്റെ തുടരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പോലീസ് ഷാര്‍ലിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. മെയ് 24ന് രാത്രിയിലാണ് ബന്ധുവും അയല്‍വാസിയുമായ നിധിന്‍, പിതൃസഹോദരന്‍ കിഷോര്‍ എന്നിവര്‍ക്ക് നേരെ ഷാര്‍ലി നാടന്‍ തോക്കുപയോഗിച്ച് നിറയൊഴിച്ചത്.
ഇടത് നെഞ്ചില്‍ വെടിയേറ്റ നിധിന്‍ തല്‍സമയം മരിക്കുകയും, വയറിന് വെടിയേറ്റ കിഷോര്‍ പിന്നീട് അപകടനില തരണം ചെയ്യുകയുമായിരുന്നു. വര്‍ഷങ്ങളായി ഇരു കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന വഴക്കാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഷാര്‍ലിയെ ചീയമ്പം 73 വനമേഖലയില്‍ നിന്നാണ് പിന്നീട് പിടികൂടിയത്.