രാഹുല്‍ ആവശ്യപ്പെട്ടാല്‍ വരാണസിയില്‍ മത്സരിക്കുമെന്ന് പ്രിയങ്കാഗാന്ധി: പ്രതികരണം വയനാട്ടിൽ!
കല്‍പ്പറ്റ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹവീല്‍ദാര്‍ വസന്തകുമാറിന്റെ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി സന്ദര്‍ശനം നടത്തി. ഉച്ചക്ക് രണ്ട് മണിയോടെയാണ് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗം പ്രിയങ്ക തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചത്. വസന്തകുമാറിന്റെ അമ്മ ശാന്ത, ഭാര്യ ഷീന, മകള്‍ അനാമിക, മകന്‍ അമര്‍ദ്വീപ് തുടങ്ങിയ കുടുംബാംഗങ്ങളുമായി അര മണിക്കൂറോളം പ്രിയങ്ക ചിലവഴിച്ചു.
മോദിയെ 'പൂട്ടാന്‍' പ്രിയങ്കയ്ക്ക് കഴിയും; എഐസിസിക്ക് മുന്നില്‍ കണക്ക് നിരത്തി യുപി കോണ്‍ഗ്രസ്
രാജ്യം മുഴുവന്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യാ സുരേഷും കുടുംബവും വാഴക്കണ്ടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. ശ്രീധന്യയെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച പ്രിയങ്ക വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കോളനിയിലെത്തിയ പ്രിയങ്കയെ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. പ്രദേശത്ത് എസ് പി ജിയും പൊലീസും കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.
സന്ദര്‍ശനത്തിന് ശേഷം വസന്തകുമാറിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷമാണ് പ്രിയങ്ക മടങ്ങിയത്. സഹോദരിയായി ഒപ്പമുണ്ടെന്ന് ഓര്‍മ്മപ്പെടുന്നതിനും, അനുശോചനം രേഖപ്പെടുത്താനുമാണ് എത്തിയതെന്ന് പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരാണസിയില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലും, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും പ്രിയങ്കയോടൊപ്പമുണ്ടായിരുന്നു.