പ്രിയങ്കാഗാന്ധി ശനിയാഴ്ച വയനാട്ടില്‍: മാനന്തവാടിയില്‍ പൊതുസമ്മേളനത്തിലും, പുല്‍പ്പള്ളിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷകസംഗമത്തിലും പങ്കെടുക്കും
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലേക്കെത്തുമ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി ശനിയാഴ്ച പ്രിയങ്കാഗാന്ധി ജില്ലയിലെത്തും. രാവിലെ 10.30ന് മാനന്തവാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിനും 11.45ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തിലും പ്രിയങ്കാഗാന്ധി പങ്കെടുക്കും. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാനുള്ള ഇടതുമുന്നണിയുടെ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് പ്രിയങ്കയെ വെച്ച് യു ഡി എഫ് കര്‍ഷകസംഗമം സംഘടിപ്പിക്കുന്നത്.
കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ യു ഡി എഫിനൊപ്പം നില്‍ക്കുന്ന മുഴുവന്‍ കര്‍ഷകസംഘടനകളുടെയും പ്രതിനിധികളടക്കം പതിനായിരങ്ങള്‍ പങ്കെടുക്കും. കര്‍ഷകരുമായി പ്രിയങ്കാഗാന്ധി നേരിട്ട് സംസാരിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. പരിപാടി നടക്കുന്ന പുല്‍പ്പള്ളി സീതാദേവി ക്ഷേത്രമൈതാനായില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നേതാക്കളെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പുല്‍പ്പള്ളി പഴശിരാജ കോളജില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാടിലായിരിക്കും പ്രിയങ്കാഗാന്ധിയെത്തുക. കര്‍ഷകസംഗമത്തിന് ശേഷം 12.15ന് തൃക്കൈപ്പറ്റ വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. തുടര്‍ന്ന് നിലമ്പൂരും അരീക്കോടും നടക്കുന്ന പൊതുസമ്മേളനത്തെയും പ്രിയങ്ക അഭിസംബോധന ചെയ്യും. നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലെ പൊതുസമ്മേളനത്തിന് ശേഷം വൈത്തിരിയില്‍ താമസിച്ച് 21ന് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. പ്രിയങ്കയുടെ വരവ് കൊട്ടികലാശത്തിന് മുമ്പ് യു ഡി എഫ് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ