കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം; കലക്ട്രേറ്റ് പടിക്കല്‍ ആയിരം ദിവസവും പിന്നിട്ട് സമരം
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് പരാതി നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി നവംബര്‍ 14ന് നിയമസഭാ കോംപ്ലക്‌സില്‍ നടത്തുന്ന സിറ്റിംഗില്‍ പരിഗണിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി വയനാട് കലക്‌ട്രേറ്റ് പടിക്കല്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ മരുമകന്‍ ജെയിംസ് നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധിതവണ വിഷയം പരിഹരിക്കുന്നതിനായി ശ്രമം നടന്നെങ്കിലും വിജയിച്ചിരുന്നില്ല.
സുപ്രീം കോടതിയിൽ പ്രതീക്ഷയില്ലാതെ രാഹുൽ ഈശ്വർ!!! അല്ലെങ്കിൽ അത്ഭുതം സംഭവിക്കണം... പ്രതിഷേധത്തിന്
ഏറ്റവുമൊടുവില്‍ വനം വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരികെ നല്‍കുന്നതിനു നടപടി ആവശ്യപ്പെട്ട് ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.ടി. പ്രദീപ്കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി വിഷയം പരിഗണിക്കുന്നത്. രാജു എബ്രഹാം അധ്യക്ഷനായ കമ്മിറ്റിയില്‍ കെ ബി ഗണേഷ്‌കുമാര്‍, സി മമ്മൂട്ടി, ഒ രാജഗോപാല്‍, ആര്‍ രാചമന്ദ്രന്‍, വി പി സജീന്ദ്രന്‍, സി കെ ശശീന്ദ്രന്‍, എം സ്വരാജ്, പി ഉബൈദുള്ള എന്നിവരാണ് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയിലുള്ളത്.
കഴിഞ്ഞ രണ്ടരവര്‍ഷമായി പെറ്റീഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടുള്ള സി കെ ശശീന്ദ്രന്‍ വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞദിവസം വയനാട് വികസനസമിതി ഭാരവാഹികള്‍ ആരോപണമുന്നയിച്ചിരുന്നു. വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടിലേറെയായി നേരിടുന്ന നീതി നിഷേധം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണില്‍ നല്‍കിയ പരാതിയാണ് മാസങ്ങള്‍ക്ക് ശേഷം പരിഗണിക്കുന്നത്. ഏത് വിഷയത്തിലും പഠനം നടത്താനും, ഉദ്യോഗസ്ഥരെയടക്കം വിചാരണ ചെയ്യാനും ആവശ്യമെങ്കില്‍ ചട്ടങ്ങളുണ്ടാക്കാനും നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിക്ക് അധികാരമുണ്ട്.
ഫോറസ്റ്റ് ട്രിബ്യൂണലിന്റെയും പിന്നീട് ഹൈക്കോടതിയുടെയും ഉത്തരവുകളില്‍ പരാമര്‍ശിക്കുന്നതു യഥാര്‍ഥത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇതു സംബന്ധിച്ച് വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി നേടിയതടക്കം രേഖകള്‍ സഹിതമാണ് പെറ്റീഷന്‍സ് കമ്മിറ്റിക്കു പരാതി നല്‍കിയത്.
വനഭൂമിയുടെ ഭാഗമെന്നു പറഞ്ഞ് പിടിച്ചെടുത്ത സ്ഥലം 2010 ഒക്ടോബര്‍ 21നു വനഭൂമിയായി വിജ്ഞാപനം ചെയ്തത് എന്തിനാണെന്നു പരിശോധിക്കണമെന്നു പെറ്റീഷന്‍ കമ്മിറ്റിക്ക് മുമ്പാകെ അഭ്യര്‍ഥിക്കും. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ രണ്ടാമത്തെ സിറ്റിംഗ് വയനാട്ടില്‍ നടത്തണമെന്നു കമ്മിറ്റി മുമ്പാകെ ആവശ്യപ്പെടുമെന്നും പരാതിക്കാരനായി അഡ്വ.പ്രദീപ്കുമാര്‍ പറയുന്നു. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശമുള്ളത് 1949ലെ മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍പ്പെട്ട ഭൂമിയാണെന്നു വാദിച്ചായിരുന്നു നടപടി.
ഇതിനെതിരായ പരാതിയില്‍ 1978 നവംബര്‍ ആറിനു കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുണ്ടായി. എന്നാല്‍ വനം വകുപ്പ് നല്‍കിയ അപ്പീലില്‍ 1985 ഫെബ്രുവരി രണ്ടിന് പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധി കുടുംബത്തിനു എതിരായി. ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസില്‍ കക്ഷികള്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു എക്‌സ്പാര്‍ട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ പേരില്‍ അദ്ദേഹം അറിയാതെ നല്‍കിയ ഹരജിയിലായിരുന്നു ഇത്. എന്നാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടു കൊടുത്ത് 2007ല്‍ സര്‍ക്കാര്‍ ഉത്തരവായി.
2007 നവംബര്‍ 24നു കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂനികുതി കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ സ്വീകരിച്ചു. ആറു ദിവസത്തിനുശേഷം കൈവശ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. എന്നാല്‍ ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി അടിക്കാടും ചെറുമരങ്ങളും വെട്ടിനീക്കുന്നതിനു കാഞ്ഞിരത്തിനാല്‍ കുടുംബം തേടിയ അനുമതി വനം വകുപ്പ് നിഷേധിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന പരിസ്ഥിതി സംഘടന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹരജി. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഭൂമി സംബന്ധിച്ച അവകാശം വീണ്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നഷ്ടമായി. പിന്നീട് നാളിതുവരെയായി സമരപാതയിലാണ് കുടുംബം. ഭൂമിപ്രശ്‌നത്തില്‍ കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കല്‍ 2015 ഓഗസ്റ്റ് 15 മുതല്‍ സത്യഗ്രഹം നടത്തിവരികയാണ്.