Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കൊള്ളലാഭം കൊയ്ത് ക്വാറിയുമടകള്‍; ടിപ്പര്‍ ഉടമകളും, ഡ്രൈവര്‍മാരും സമരത്തിലേക്ക്; നിര്‍മ്മാണമേഖല സ്തംഭിക്കും

കല്‍പ്പറ്റ: വയനാട്ടില്‍ കൊള്ളലാഭം കൊയ്യുന്ന ക്വാറിയുടമകള്‍ക്കെതിരെ പ്രത്യക്ഷസമരവുമായി ടിപ്പര്‍ ഉടമകളും ഡ്രൈവര്‍മാരും. ജില്ലയിലെ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന അമിതവിലയില്‍ പ്രതിഷേധിച്ചാണ് ടിപ്പര്‍ ഉടമകളും, ഡ്രൈവര്‍മാരും പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ ക്വാറികളില്‍ നിന്നും ഒരടി മെറ്റല്‍ 35 രൂപക്ക് ലഭിക്കുമ്പോള്‍ ഇതിന് പുല്‍പ്പള്ളിയില്‍ 50 രൂപയാണ് ഈടാക്കുന്നത്.

150 അടി ബോളര്‍ കോഴിക്കോട് ജില്ലയില്‍ നിന്നും 2500 രൂപക്ക് ലഭിക്കുമ്പോള്‍ പുല്‍പ്പള്ളിയില്‍ 3820ഉം, വെങ്ങപ്പള്ളിയില്‍ 3300 രൂപയാണ് ഈടാക്കുന്നത്. പാറപ്പൊടിക്കും ഇതേ രീതിയില്‍ അമിതമായ വിലയാണ് ജില്ലയിലെ ക്വാറികള്‍ വാങ്ങുന്നത്. ഇതര ജില്ലകളേക്കാള്‍ 11 രൂപയോളം ഓരോ ലോഡിന് കൂടുതലാണ് വയനാട്ടില്‍. അതേ സമയം കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ടിപ്പറുകള്‍ ഓരോ ചാര്‍ജ്ജാണ് വാങ്ങുന്നതെന്നും വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടിപ്പര്‍ ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Quarry

ക്വാറികളില്‍ നിന്നും എടുക്കുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ടിപ്പറുകാര്‍ അമിത വില വാങ്ങുന്നുവെന്ന പ്രചാരണം തെറ്റാണെന്നും, ജില്ലയിലെ ക്വാറികളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ക്ക് പല വിലയാണ് വാങ്ങുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കുന്നു. പാവങ്ങളുടെ ഭവനപദ്ധതിയായ ലൈഫ്മിഷനിലെ ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവക്ക് പകുതി വിലക്ക് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുമെന്ന് ക്വാറിയുടമകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നല്‍കാന്‍ തയ്യാറായിട്ടില്ല.

കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിലവിലുള്ള വിലയേക്കാള്‍ അമിതമായ തോതിലാണ് ജില്ലയിലെ ക്വാറിയുടമകള്‍ ഈടാക്കുന്നത്. അമിതമായ വില ടിപ്പര്‍ ജീവനക്കാരുടെ ജോലിയെയും ബാധിക്കുന്നുണ്ട്. ജില്ലയിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കരിങ്കല്ലും, കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റു ജില്ലകളില്‍ നിന്നും ലഭിക്കുന്നതിനാല്‍ ജില്ലയിലെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഇപ്പോഴും അയല്‍ജില്ലകളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്.

ഓരോ ദിവസവും ലോഡ് കണക്കിന് കരിങ്കല്‍ ഉല്‍പ്പന്നങ്ങളാണ് ചുരം കയറിയെത്തുന്നത്. ഇത് ജില്ലയിലെ 150ലധികം ടിപ്പറുകളില്‍ ജോലിയെടുക്കുന്ന 1500ലധികം തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം തുറക്കാന്‍ അനുമതി നല്‍കിയ ക്വാറികളും ഈടാക്കിക്കൊണ്ടിരിക്കുന്നത് അമിതവിലയാണ്. ജില്ലയില്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കണമെന്നും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിലക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് കരിങ്കല്ലും, ഉല്‍പ്പന്നങ്ങളും എടുക്കാതെ ക്വാറികള്‍ക്ക് മുമ്പില്‍ സമരം നടത്തുമെന്ന് അസോസിയേഷന്‍ കല്‍പ്പറ്റ മേഖലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് ഉള്‍പ്പെടെയുള്ള ഇതര ജില്ലകളില്‍ നിന്നുമെത്തുന്ന ടിപ്പറുകളും,ലോറികളും തടയുന്നത് അടക്കമുള്ള പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇ ഷാജി, പി.എച്ച് സാദിഖ്, ഷമീര്‍ മോണിംഗ്സ്റ്റാര്‍, ടി.പി ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+