യാത്രകളില്‍ കൗതുകമൊളിപ്പിച്ച് രാഹുല്‍; ഷണ്‍മുഖഗാന്ധിയുടെ അനുഗ്രഹമേറ്റുവാങ്ങി; സ്‌നേഹയെയും സാന്‍ജോയെയും നെഞ്ചോട് ചേര്‍ത്തു, അമ്മമാരുടെ പൂച്ചണ്ടുകളേറ്റുവാങ്ങി, ചായ കുടിച്ചത് വര്‍ക്കിചേട്ടന്റെ ടീ ഷോപ്പില്‍ നിന്ന്...
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ഗാന്ധിയെ ഇത്തവണയും കാത്തുനിന്നത് നിറയെ കൗതുകകാഴ്ചകള്‍. ഷണ്‍മുഖഗാന്ധിയുടെ അനുഗ്രഹമായിരുന്നു അതിലൊന്ന്. ഇത്തവണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപെട്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുന്നതിനായിരുന്നു ഷണ്‍മുഖഗാന്ധിയുടെ ആശിര്‍വാദം. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയാണ് 85 കാരനാണ് ഷണ്‍മുഖ ഗാന്ധി.
മോദിക്ക്
മാലിദ്വീപിന്റ
പരമോന്നത
സിവിലിയൻ
ബഹുമതി;രാജ്യങ്ങൾ
തമ്മിലുള്ള
സുഹൃത്ത്ബന്ധത്തിനുള്ള
ബഹുമാനം!
വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുന്നുണ്ടന്നറിഞ്ഞാണ് കല്‍പ്പറ്റയിലെത്തിയത്. രാഹുല്‍ ഗാന്ധി താമസിക്കുന്ന കല്‍പ്പറ്റ ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലെത്തിയ ഷണ്‍മുഖഗാന്ധി അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ എസ്.പി.ജി. അനുമതി നല്‍കുകയായിരുന്നു. നരേന്ദ്ര മോദി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരെയെല്ലാം അനുഗ്രഹിച്ചും ആശീര്‍വദിച്ചും ശീലമുള്ള ഷണ്‍മുഖ ഗാന്ധി രാജ്യത്തുടനീളം ഗാന്ധിയന്‍ ആശയങ്ങളുടെയും അഹിംസയുടെയും പ്രചാരണത്തിന് വേണ്ടിയാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
കള്ളത്തരത്തിലൂടെയും കൃത്രിമത്തിലൂടെയുമാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്ന് പറഞ്ഞ അദ്ദേഹം സത്യം ജയിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ രാജ്യം ഭരിക്കുമെന്നും പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രം ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. സേക്രട്ട് ഹാര്‍ട്ട് നിര്‍മ്മല പ്രൊവിന്‍ലിലെ മദര്‍സുപ്പീരിയറോടും സിസ്റ്റര്‍മാരോടും സമയം ചിലവിട്ടതായിരുന്നു മറ്റൊരു കൗതുകം. പനമരത്തെ റോഡ്‌ഷോയ്ക്ക് ശേഷം മാനന്തവാടിയിലേക്ക് രാഹുല്‍ റോഡ് മാര്‍ഗം പോകുന്നുവെന്നറിഞ്ഞതോടെയാണ് മദര്‍സുപ്പീരിയറും സംഘവും ഒരു പിടി പനിനീര്‍പ്പൂക്കളുമായി രാഹുലിനെ കാത്തുനിന്നത്.
പൂക്കളുമായി കാത്തുനില്‍ക്കുന്നവരുടെ ദൃശ്യം വാഹനവ്യൂഹത്തിലെ ഇന്നോവയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധി ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യ പ്പെടുകയും തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി പൂച്ചെണ്ട് സ്വീകരിച്ച് ശേഷം അവരോടൊപ്പം ചിത്രമെടുക്കുകയും ചെയ്തു. പുല്‍പ്പള്ളിയിലെ റോഡ്‌ഷോയ്ക്ക് ശേഷം ബത്തേരിയിലേക്കുള്ള യാത്രക്കിടെയായിരുന്നു മറ്റൊരു കൗതുകം രാഹുലൊളിപ്പിച്ചത്.
ബത്തേരി ചെതലയം ആറാംമൈല്‍ ബേസില്‍ ടീ സ്റ്റാളില്‍ ചായകുടിക്കാനിറങ്ങിയതായിരുന്നു അത്. വര്‍ക്കിയും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ടീ സ്റ്റാളിലെത്തി പഴംപൊരിയും, പഴവും കഴിച്ചശേഷം അവരുടെ കൂടെ സെല്‍ഫിയുമെടുത്തായിരുന്നു രാഹുല്‍ യാത്ര തുടര്‍ന്നത്. ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായ മറ്റൊരു ചിത്രം കൂടിയുണ്ട്. രണ്ട് കുട്ടികളെ രാഹുല്‍ഗാന്ധി ചേര്‍ത്തുനിര്‍ത്തുന്ന ചിത്രം.
കല്‍പ്പറ്റയില്‍ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതല്‍ രാഹുല്‍ഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകില്‍ ഓടിയ സ്‌നേഹയും സാന്‍ജോയുമായിരുന്നു അത്. തുടക്കം മുതല്‍ ഇവര്‍ കൂടെയോടുകയായിരുന്നുവെന്ന് പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ രാഹുല്‍ഗാന്ധിയോട് പറഞ്ഞു. പുതിയ ബസ്റ്റാന്റില്‍ എത്തിയപ്പോള്‍ അദ്ദേഹം വാഹനത്തില്‍ നിന്നു കൊണ്ട് അവരോട് അടുത്തേക്ക് വരാന്‍ അവരോട് ആവശ്യപ്പെട്ടു. അത്ഭുതത്തോടെ സ്‌നേഹയും സാന്‍ജോയും വണ്ടിയില്‍ കയറി. ഇരുവരെയും ചേര്‍ത്തുനിര്‍ത്തി ചിത്രമെടുത്താണ് രാഹുല്‍ഗാന്ധി മടങ്ങിയത്.