വയനാട് വന്യജീവി സങ്കേതത്തില്‍ 32 ഇനം ഇരപിടിയില്‍ പരുന്തുകളെ കണ്ടെത്തി; സര്‍വെ നടത്തിയത് 16 ബേസ് ക്യാംപുകളില്‍
കല്‍പ്പറ്റ: കേരളത്തില്‍ ഏറ്റവുമധികം പരുന്തുകളുണ്ടെന്ന് കണ്ടെത്തിയ വയനാട് വന്യജീവി സങ്കേതത്തില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരുന്ത് സര്‍വെയില്‍ അഞ്ചിനം മൂങ്ങകള്‍ ഉള്‍പ്പെടെ 32 ഇനം ഇരപിടിയന്‍ പരുന്തുകളെ കണ്ടെത്തി. സൗത്ത് വയനാട് ഡിവിഷന്‍, നോര്‍ത്ത് വയനാട് ഡിവിഷന്‍ എന്നിവിടങ്ങളിലായി 16 ബേസ് ക്യാമ്പു കളിലായാണ് സര്‍വ്വെ നടത്തിയത്.
കക്കാടംപൊയിലിൽ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിനു പുറത്തുമുള്ള പക്ഷി നിരീക്ഷകരും, പൂക്കോട് സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ്, മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 64 പേരാണ് സര്‍വെയില്‍ പങ്കാളികളായത്. ജനുവരി 10ന് വൈകിട്ട് ആരംഭിച്ച സര്‍വെ ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. സര്‍വെയില്‍ ചുട്ടികഴുകന്‍, കാതിലാകഴുകന്‍, ഹിമാലയന്‍ കഴുകന്‍, ഇന്ത്യന്‍ കഴുകന്‍ എന്നീ നാലിനം കഴുകന്‍മാരെയും കണ്ടെത്തി. ഈയിനത്തില്‍പ്പെട്ട വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ ഏറ്റവുമധികം മുമ്പും കണ്ടെത്തിയിട്ടുള്ളത് വയനാട് വന്യജീവി സങ്കേതത്തില്‍ തന്നെയായിരുന്നു. ഈയിനം പക്ഷികളുടെ സാന്നിധ്യം വീണ്ടും വയനാടന്‍ കാടുകളിലുണ്ടെന്ന് സ്ഥിരീകരിച്ചു.
പരുന്ത് വര്‍ഗങ്ങള്‍ ഉള്‍പ്പെടെ 220 ഇനത്തില്‍പ്പെട്ട പക്ഷികളെയും സര്‍വെയില്‍ കണ്ടെത്താന്‍ സാധിച്ചു. സര്‍വെക്കിടയില്‍ കടുവ, ആന, കാട്ടുപോത്ത്, പുള്ളിപ്പുലി തുടങ്ങിയ സസ്തനികളേയും സര്‍വ്വെ ടീം അംഗങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & വൈല്‍ഡ്‌ലൈഫ് വാര്‍ഡനായ എന്‍.ടി. സാജന്‍, അസി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രമേഷ് ബിഷ്‌ണോയി, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ. രാമന്‍, സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, രമ്യ രാഘവന്‍, വൈല്‍ഡ്‌ലൈഫ് അസിസ്റ്റന്റ് രാഹുല്‍ രവീന്ദ്രന്‍, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടന്‍ എന്നിവര്‍ സര്‍വെക്ക് നേതൃത്വം നല്‍കി.