സര്‍ഫാസി നിയമം: നിയമസഭാ സമിതി വയനാട്ടില്‍ തെളിവെടുപ്പ് നടത്തി; ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പണം
കല്‍പ്പറ്റ: സര്‍ഫാസി നിയമം മൂലമുള്ള ജപ്തിനടപടികള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നിയമസഭാസമിതി വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലായിരുന്നു സിറ്റിംഗ്. എസ് ശര്‍മ്മ എം എല്‍ എ അധ്യക്ഷനായ നിയമസഭാസമിതിയില്‍ എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഇ എസ് ബിജിമോള്‍, സി കെ ശശീന്ദ്രന്, അഡ്വ. എം ഉമ്മര്‍ തുടങ്ങിയവരാണ് സമിതിയംഗങ്ങള്‍.
ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഓണ്‍ലൈനാകുന്നു: ഇനി കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താം
ആഗസ്റ്റ് മാസത്തില്‍ തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് എസ് ശര്‍മ്മ വ്യക്തമാക്കി. ജില്ലയിലെ വായ്പയെടുത്ത സാധാരണക്കാര്‍ അനുകൂലമായ നിലപാടുകളാണ് നിയമസഭാസമിതി കൈകൊണ്ടിരിക്കുന്നത്. സര്‍ഫാസി നിയമം മനുഷ്യത്വപരമായി നടപ്പിലാക്കുന്നത് കൊണ്ട് വായ്പയെടുത്തവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നുവെന്ന് സമിതി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിലാണ് നിയമം പാസാക്കിയത്. എന്നാല്‍ ഈ നിയമത്തിന്റെ മറവില്‍ നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടിട്ടുണ്ട്. വന്കിടക്കാര്ക്കെതിരായാണ് കൊണ്ടുവന്നതെങ്കിലും നിയമത്തില്‍ കുടുങ്ങിയത് സാധാരണക്കാരായ കര്‍ഷകരായിരുന്നു. ബാങ്കുകള്‍ നിയമത്തെ വക്രീകരിച്ചും വ്യവസ്ഥകള്‍ അട്ടിമറിച്ചുമാണ് നിയമം നടപ്പാക്കിയത്. കേന്ദ്രനിയമത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെങ്കിലും നിയമത്തിന്റെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും സമിതി വ്യക്തമാക്കി.
അതേസമയം, സഹകരണബാങ്കുകള്‍ സര്‍ഫാസി നിയമം നടപ്പാക്കുന്നത് നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവിറക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കും. വായ്പയെടുത്ത കര്‍ഷകന്റെ കുടുംബ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതുപോലെ നിയമത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ-ഉദ്യോഗസ്ഥ ബന്ധങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സര്‍ഫാസി നിയമപ്രകാരം നടപടി നേരിടുന്നവര്‍ക്കുള്ള സംരക്ഷണവും സമിതി പരിഗണിക്കും. സാധാരണക്കാരെ ദുരിതത്തിലാക്കിയിരുന്ന സര്‍ഫാസി നിയമത്തിനെതിരെ സര്‍ക്കാരില്‍ നിന്നും അടിയന്തര ഇടപെടലുണ്ടാവണമെന്ന് സിറ്റിംഗില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികളും ആവശ്യപ്പെട്ടു. വയനാട്ടില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകരാണ് ഇപ്പോള്‍ സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ നേരിടുന്നത്.