സ്‌ഫോടക വസ്തുക്കള്‍ മുതല്‍ ആയുധങ്ങള്‍ വരെ, ഷാബാ ഷെരീഫ് കേസില്‍ പുതിയ വഴിത്തിരിവ്
ബത്തേരി: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി, വെട്ടിനുറുക്കിയ കേസില്‍ പ്രതി ഷൈബിന്‍ അഷ്‌റഫിനെതിരെ പുതിയ വിവരങ്ങള്‍. ഇയാള്‍ കൊടുംകുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. വയനാട് കൈപ്പഞ്ചേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലും ഷൈബിനെ പ്രതി ചേര്‍ത്തിരിക്കുകയാണ് പോലീസ്.
ഷൈബിനെ ബത്തേരി പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ ഷൈബിന്റെ വീട്ടില്‍ നിന്നും കിട്ടിയതാണെന്ന മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഷൈബിന്റെ ക്രിമിനല്‍ പരിപാടികളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തി വരികയാണ് പോലീസ്.

ഷൈബിന്റെ ഉടമസ്ഥയില്‍ മന്തണ്ടിക്കുന്നില്‍ വീടുണ്ട്. ഇത് കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളും ആയുധങ്ങളും അന്വേഷണ സംഘം ഇവിടെ നിന്ന് കണ്ടെത്തി കഴിഞ്ഞു. ഷൈബിനെ പൂട്ടാനുള്ള തെളിവുകള്‍ അതിശക്തമാണ്. നാല് മണിക്കൂറോളം ഇവിടെ തെളിവെടുപ്പും പരിശോധനകളും നടന്നു. ഷൈബിന്റെ നിര്‍മാണം നടക്കുന്ന പുത്തന്‍കുന്നിലുള്ള ആഢംബര വസതിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കൈപ്പഞ്ചേരിയില്‍ സ്‌ഫോടക കേസുകള്‍ കണ്ടെടുത്ത സംഭവുമായി ഈ കൊലപാതക കേസിന് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഈ കേസിലെ പ്രതി നൗഷാദിന്റെ സഹോദരന്‍ അഷ്‌റഫിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടുവളപ്പില്‍ നിന്ന് 9 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കഴിഞ്ഞ മാസം 28ന് കവര്‍ച്ച കേസിലെ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. 2019ലാണ് മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ട് വന്ന ശേഷം നിലമ്പൂരില്‍ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വില്‍പ്പന നടത്തുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.

കേസില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. വണ്ടൂര്‍ സ്വദേശി മിഥുനാണ് അറസ്റ്റിലായത്. നേരത്തെ മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി ചാലിയാര്‍ പുഴയില്‍ എടവണ്ണ പാലത്തിന് സമീപനം നാവിക സംഘം നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തിരച്ചിലില്‍ പ്ലാസ്റ്റിക് കവറുകളും എല്ലുകളോട് സാമ്യമുള്ള വസ്തുവും കോടതി അനുമതിയോടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാലത്തിന് താഴെ അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്ന ഇടത്ത് നിന്നാണ് ഈ വസ്തുക്കള്‍ ലഭിച്ചത്. അതുകൊണ്ട് വിശദമായ ഫോറന്‍സിക് പരിശോധനകള്‍ നടത്തണമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ ഒന്നേകാല്‍ വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയത്.

പണമെറിഞ്ഞ് എന്തും നേടുന്നയാളാണ് ഷൈബിന്‍ എന്ന് പോലീസ് പറയുന്നു. സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഓണററി ഡോക്ടറേറ്റ് ബിരുദവും ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്ലസ്ടു യോഗ്യത മാത്രമാണ് ഷൈബിനുള്ളത്. ഇയാള്‍ക്ക് വിദേശ സര്‍വകലാശാലയില്‍ നിന്നാണ് ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഈ ഡോക്ടറേറ്റ് കിട്ടിയത് മലേഷ്യയില്‍ നിന്നാണെന്ന് സൂചനയുണ്ട്. ഷൈബിനെ 2014ല്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. അന്ന് ഷൈബിനെ പുകഴ്ത്തിയ നേതാക്കള്‍ ഇന്ന് ഇയാളുമായി അകലം പാലിക്കുകയാണ്. ഉന്നതരുമായി അടുപ്പം സ്ഥാപിക്കാന്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം വിരുന്നുസല്‍ക്കാരം അടക്കം ഷൈബിന്‍ സംഘടിപ്പിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ക്ക് മദ്യവും പണവും നല്‍കിയ സല്‍ക്കരിക്കുന്നതായിരുന്നു തന്ത്രം. പിന്നീട് ഈ ബന്ധത്തിലൂടെ പല കാര്യങ്ങള്‍ നടത്തിയെടുക്കുകയും ചെയ്യും. ബത്തേരി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയുമായി ബന്ധം സ്ഥാപിച്ചത് ഇത്തരത്തില്‍. ഷൈബിനെതിരെയുള്ള പല കേസുകളും ഇയാളാണ് ഒത്തുതീര്‍പ്പാക്കിയത്. മയക്കുമരുന്ന്-ഗുണ്ടാമാഫിയാ സംഘത്തലവന്റെ കൂട്ടാളിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചതിന് ഷൈബിനെതിരെ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നു. ഈ എസ്‌ഐ ഇടപെട്ടാണ് ഈ കേസ് പിന്‍വലിപ്പിച്ചത്. പരാതിക്കാര്‍ക്ക് തായ്‌ലാന്‍ഡിലേക്ക് വിനോദ സഞ്ചാരയാത്ര ഒരുക്കിയും വലിയ തുക പ്രതിഫലം നല്‍കിയുമാണ് കേസ് പിന്‍വലിപ്പിച്ചത്.












Click it and Unblock the Notifications