ശ്രീധന്യയും കുടുംബത്തിനുമൊപ്പം രാഹുലിന്റെ ഉച്ചഭക്ഷണം; ഇരുവരും പിരിഞ്ഞത് അര മണിക്കൂര്‍ ആശയവിനിമയം നടത്തിയ ശേഷം
സുല്‍ത്താന്‍ബത്തേരി: വയനാടിന്റെ അഭിമാനമായ ഐ എ എസ് റാങ്ക് ജേതാവ് ശ്രീധന്യക്കും കുടുംബത്തിനും ഇത് സ്വപ്നസാക്ഷാത്കാരം. വയനാട്ടിലെത്തിയാല്‍ നേരില്‍ കാണുമെന്ന വാക്ക് പാലിച്ച രാഹുല്‍ ശ്രീധന്യയുമായി നടത്തിയത് അര മണിക്കൂറോളം നീണ്ട ആശയവിനിമയം. ശ്രീധന്യക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് രാഹുല്‍ അടുത്ത പ്രചരണകേന്ദ്രമായ തിരുവമ്പാടിയിലേക്ക് മടങ്ങിയത്.
കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയ ശ്രീധന്യ ഈ നേട്ടം കൈവരിക്കുന്ന കുറിച്യസമുദായത്തിലെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ പട്ടികവര്‍ഗക്കാരി കൂടിയാണ്. സിവില്‍സര്‍വീസ് റാങ്ക് നേടിയ ഉടന്‍ തന്നെ രാഹുല്‍ഗാന്ധി ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ശ്രീധന്യയെ വിളിച്ച് അഭിനന്ദിച്ച രാഹുല്‍ വയനാട്ടിലെത്തുമ്പോള്‍ കാണാമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്.

കയ്യൊപ്പ് ചാര്‍ത്തിയ ഉപഹാരം വീട്ടിലെത്തിച്ച് നല്‍കാന്‍ വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം കോളജിലെ പ്രത്യേകം സജീകരിച്ച മുറിയിലായിരുന്നു ശ്രീധന്യയും കുടുംബവുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച.
വീട്ടുകാര്യവും, സമുദായകാര്യങ്ങളുടമക്കം, പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ഇരുവരും തമ്മില്‍ സംസാരിച്ചു. നിരവധി കാര്യങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ കടന്നുവന്നെങ്കിലും രാഷ്ട്രീയം അല്‍പ്പം പോലും ഇരുവരുടെയും വാക്കുകളില്‍ കടന്നുവന്നില്ല. ശ്രീധന്യയാകട്ടെ പ്രാഥമിക പഠനകാലം മുതല്‍, ഭാവി വരെ രാഹുലുമായി പങ്കുവെച്ചു.
ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിഭവസമൃദ്ധമായ കേരളസദ്യയും ശ്രീധന്യക്കൊപ്പം കഴിച്ചാണ് രാഹുല്‍ഗാന്ധി മടങ്ങിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications