വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; കണ്ടെത്തിയത് മരണത്തിലേക്ക് നയിക്കുന്ന മൂന്ന് ഗ്രൂപ്പുകള്‍; പരാതികളുടെ എണ്ണം കൂടുന്നു; അന്വേഷണം സംസ്ഥാനവ്യാപകമായി; അറസ്റ്റിനും സാധ്യത
കല്‍പ്പറ്റ: അടുത്തകാലത്ത് വയനാട്ടില്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സോഷ്യല്‍മീഡിയയില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന മൂന്ന് ഗ്രൂപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കാസര്‍ഗോഡ് നിന്നും നിയന്ത്രിക്കുന്ന ഒരു ഗ്രൂപ്പിലാണ് വയനാട്ടില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായിരുന്നതെന്നും സൂചനയുണ്ട്.
വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി സമാനസ്വഭാവമുള്ള നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരാതിയെ വളരെ ഗൗരവമായാണ് പൊലീസ് കാണുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമും സംഘത്തിലുള്‍പ്പെട്ടിട്ടുണ്ട്. ഐ.ജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് സമഗ്ര അന്വേഷണത്തിന് ഒരു കോര്‍ ടീമിനെയും രുപീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് കോര്‍ ടീമിനെ ഏകോപിപ്പിച്ച് റിപ്പോര്‍ട്ട് സംസ്ഥാന പോലീസിന് കൈമാറുക. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കമ്പളക്കാട്, സമീപപ്രദേശമായ കണിയാമ്പറ്റ എന്നിവിടങ്ങളിലുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഒരേ രീതിയില്‍ ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തില്‍ സമൂഹമാധ്യമത്തിന്റെ ഇടപെടലുണ്ടായോയെന്ന സംശയമുയരുന്നത്.
മരിച്ച വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍മീഡിയയിലും, സുഹൃത്തുക്കള്‍ക്കിടയിലുമായി പങ്കുവെച്ച ആശയങ്ങളാണ് സംശയം കൂട്ടിയത്. ഇതോടെ വളരെ ഗൗരവമായി പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കളായ 13 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഇതിനകം തന്നെ കൗണ്‍സിലിംഗ് നടത്തി. ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് വീഡിയോകള്‍, ഇന്റര്‍നെറ്റ് ചിത്രങ്ങള്‍, ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ എന്നിവ കൈമാറുകയും, കൗമരക്കാരെ വലയിലാക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെയാണ് പോലീസ് ഇപ്പോള്‍ നിരീക്ഷിച്ചുവരുന്നത്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന കൗമാരക്കാരുടെ ആത്മഹത്യകള്‍, മരണപ്പെട്ട ബൈക്ക് അപകടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ വലയിലകപ്പെട്ട മുഴുവന്‍ കുട്ടികളെയും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചതാണ് പൊലീസിന്റെ നേട്ടം. കേസില്‍ സൈബര്‍ കുറ്റാന്വേഷണ വിദഗ്ധനും, സൈബര്‍ ഫോറന്‍സിക് വിദഗ്ധനുമായ വിനോദ് ഭട്ടതിരിപാടാണ് ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിനെ സഹായിക്കുന്നത്. കൊച്ചിയിലടക്കം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഇത്തരം സംഘക്കള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന കാര്യവും കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷണ വിധേയമാക്കും. മരണത്തോടുള്ള വല്ലാത്തൊരഭിനിവേശമാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകള്‍ കൗമാരക്കാര്‍ക്ക് സമ്മാനിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്ലൂമി സണ്‍ഡെ പോലുള്ള ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് പൊതുവെ പറയപ്പെടുന്ന പാട്ടുകള്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പിന്തുടര്‍ന്ന ഒരു ഗ്രൂപ്പ് വിഷാദം, ഏകാന്തത, ഭീകരത, മരണം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. ഇതിനുമെല്ലാമപ്പുറംസോഷ്യല്‍മീഡിയ വഴി മരിച്ച ഇരുവിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നത് മരണത്തെ പ്രണയിച്ചുതുടങ്ങിയെന്ന ആശയമായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായി മാറി ജീവിക്കേണ്ട കുരുന്നുകളാണ് പറന്നുയരും മുമ്പെ സോഷ്യല്‍മീഡിയയിലെ മരണഗ്രൂപ്പുകളില്‍ പെട്ട് ജീവിതം വെടിയുന്നത്. പൊലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉദ്യോഗസ്ഥര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതീവ സൂക്ഷ്മതയോടെയാണ് വിഷയം അന്വേഷണ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നത്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
അതേസമയം കൗമാരക്കാര്‍ സോഷ്യല്‍മീഡിയിയയിലെ മരണഗ്രൂപ്പുകളില്‍പ്പെട്ട് ആത്മഹത്യാ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ബുധനാഴ്ചക്കുള്ളില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലാണ് മലബാറിലെ അന്വേഷണം. നേരത്തെ നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ 15 കൂട്ടു കാരും അംഗങ്ങളായത് 'സൈക്കോ ചെക്കന്‍' എന്ന സമൂഹമാധ്യമ കൂട്ടായ്മയാണന്ന് കണ്ടെത്തിയിരുന്നു.
ഇത് കൂടാതെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വിധത്തിലുള്ള മറ്റ് രണ്ട് സജീവ ഓണ്‍ലൈന്‍ ഗ്രൂപ്പുകളെ ക്കുറിച്ചും വ്യക്തമായിരുന്നു. നിലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നാംഘട്ടം സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളും, രണ്ടാം ഘട്ടത്തില്‍ സൈബര്‍ കാര്യങ്ങളും, മൂന്നാംഘട്ടത്തില്‍ തീവ്രവാദ ബന്ധവുമാണ് അന്വേഷണ വിധേയ മാക്കി യിട്ടുള്ളത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഈ കെണിയില്‍ അകപ്പെട്ടുപോയ കൗമാരക്കാരായ ചിലര്‍ ഇപ്പോള്‍ മനശാസ്ത്ര ചികിത്സയിലാണ്.
മനശാസ്ത്ര വിദഗ്ധരുടെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇങ്ങനെ ചികിത്സയില്‍ കഴിയുന്ന ചുരുക്കം ചിലരു മായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടുണ്ട്. ഐജിമാരുടെ മേല്‍നോട്ടത്തില്‍ ഡി. വൈ. എസ്.പി മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും നടക്കുന്ന അന്വേഷണത്തില്‍ മലബാറിലാണ് പ്രധാന മായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും, ഡിജിറ്റല്‍ ആക്ടിവിക്-സ്റ്റുകളും, മനശാ സ്ത്രവിദഗ്ധരും അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്.