വയനാട്ടിലെ ഭൂസമരം ശക്തിപ്രാപിക്കുന്നു; പ്രശ്നം പരിഹരിക്കും വരെ സമരമെന്ന് ഭൂസമരസമിതി
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ തൊവരിമലയില്‍ ഹാരിസണ്‍സ് കമ്പനിയില്‍ പിടിച്ചെടുത്ത 104 ഏക്കര്‍ഭൂമി കയ്യേറി സമരം നടത്തുകയും, പിന്നീട് കുടിയൊഴിക്കപ്പെടുകയും ചെയ്ത സമരക്കാര്‍ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിവരുന്ന സമരം ശക്തിപ്രാപിക്കുന്നു. സി.പി ഐ .എം എല്‍ റെഡ്സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാന്‍ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
ശുചിമുറി മാലിന്യം പുഴയിൽ ഒഴുക്കി; പോലീസ് കൈയ്യോടെ പൊക്കി, ആലപ്പുഴയിൽ സംഭവിച്ചത്...
മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് ഭൂസമരസമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുമ്പിലെത്തി സമരം ആരംഭിച്ചത്. നൂറോളം ആദിവാസികളാണ് ഇപ്പോഴും സമരമുഖത്തുള്ളത്. പ്രശ്നത്തിന് പരിഹാരം കാണും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സമരസമിതിനേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് സമരം നടത്തിവരുന്നത്.
രാത്രിയിലും എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ട് ആദിവാസികള്‍ സമരം തുടരുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം സമരപ്പന്തലില്‍ അന്തിയുറങ്ങിയാണ് സമരം മുന്നോട്ടുകൊണ്ടുപോയത്. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരം ന്യായമാണെന്ന് നേതാക്കള്‍ പറയുന്നു.യനാട്ടില്‍ ആദിവാസികളുടെ ഭൂസമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് സുകുമാരന്‍ അട്ടപ്പാടി പറഞ്ഞു. സമരക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടറുമായി സമരസമിതി പ്രതിനിധികളായ സീത, ജാനു, ഓമന, എന്നിവരും സംഘടനാ നേതാക്കളായ വി..ജെ. ജോയി, എം.കെ. ദാസന് എന്നിവര്‍ ചര്‍ച്ച നടത്തി. തൃശൂര്‍, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ സമരത്തിന് പിന്തുണ അറിയിച്ച് പ്രകടനങ്ങള്‍ നടന്നു.
പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ വയനാട് കലക്ട്രേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്.