ക്വാറി ഉൽപ്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയും ലഭ്യതകുറവും: നിര്‍മ്മാണ പ്രവൃത്തികള്‍ സ്തംഭിക്കുന്നു, വയനാട് ജില്ലയിലെ ക്വാറികള്‍ തുറക്കണമെന്ന ആവശ്യം ശക്തം
കല്‍പ്പറ്റ: ക്വാറി ഉല്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയും ലഭ്യതയിലുള്ള കുറവും മൂലം വയനാട്ടിലെ വിവിധ നിര്‍മ്മാണപ്രവൃത്തികള്‍ സ്തംഭിക്കുന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമതിയുടെയും രാഷ്ട്രിയപാര്‍ട്ടി പ്രതി നിധികളുടെയും യോഗത്തില്‍ കല്ല് അടിക്ക് മുപ്പത്തിയാറ് രൂപ നിരക്കില്‍ കയറ്റി നല്‍കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ നാല്‍പ്പത്തിയെട്ട് മുതല്‍ അമ്പത്തിരണ്ട് രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. ഇതിന് പുറമേ വണ്ടിക്കൂലി കൂടി ഈടാക്കുമ്പോള്‍ വില താങ്ങാനാവാത്തതാകും. തീവിലയും, ലഭ്യതക്കുറവും മൂലം റോഡ് നിര്‍മ്മാണപ്രവൃത്തികളടക്കമുള്ള ജോലികള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ ജില്ലയിലെ ക്വാറികള്‍ക്കള്‍ക്കും മണലെടുക്കുന്നതിനും അനുമതിയില്ലാത്തതിനാല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇപ്പോള്‍ കല്ലും മണലും വയനാട്ടിലെത്തുന്നത്. ക്വാറി ഉല്പന്നങ്ങള്‍ കൊണ്ട് വന്ന് ശേഖരിച്ച് വില്‍പ്പന നടത്തുകയാണ് ഇപ്പോഴത്തെ പതിവ്. ഇതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നൂറ്റി ഇരുപതിലധികം ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന യാര്‍ഡുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പരിസ്ഥിതിക്കും പ്രകൃതിക്കും ദേഷകരമല്ലത്ത ജില്ലയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കിയാല്‍ ഒരു പരിധിവരെ ജില്ലയിലെ ക്വാറി ഉല്‍പ്പനങ്ങളുടെ വില വര്‍ധനവിന് ഒരു പരിധിവരെ കുറവ് വരും. എന്നാല്‍ അതിനുള്ള നീക്കങ്ങള്‍ ജില്ലയില്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാമെന്ന് രണ്ട് വര്‍ഷം മുമ്പ് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സംസ്ഥാന പരിസ്ഥിതി നിര്‍ണയ സമിതിയുടെ ഉത്തരവുണ്ടായിരുന്നു.
എന്നാല്‍ അയല്‍ജില്ലകളിലെ ക്വാറിമാഫിയക്ക് വേണ്ടി ഈ ഉത്തരവ് പൂഴ്ത്തിയതായാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിട്ടുള്ളത്. ജില്ലയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കേണ്ടത് മാനന്തവാടി സബ്കലക്ടര്‍ ഓഫീസില്‍ നിന്നാണ്. ഇവിടെ സ്ഥിരമായി ജോലി ചെയ്യുന്ന ജീവനക്കാരും, അന്യജില്ലകളില്‍ നിന്നും ക്വാറി ഉല്പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റുമാരും തമ്മിലുള്ള ഒത്താശയാണ് ജില്ലയിലെ ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിന് പിന്നിലെന്ന് പറയുന്നു. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലുള്ള ജില്ലയിലെ ക്വാറികള്‍ അടിയന്തരമായി തുറന്ന് ജില്ലയിലെ നിര്‍മ്മാണമേഖലയുടെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നിര്‍മ്മാണമേഖലയില്‍ നിന്നും ഉയരുന്ന ആവശ്യം.












Click it and Unblock the Notifications