വരവറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി; കല്‍പ്പറ്റയില്‍ റോഡ്‌ഷോ നടത്തി; വിജയപ്രതീക്ഷയെന്ന് തുഷാര്‍
കല്‍പ്പറ്റ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ പ്രചരണം തുടങ്ങി. വയനാട് ചുരത്തിന്റെ വഴികാട്ടിയായ കരിന്തണ്ടന്റെ ലക്കിടിയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് തുഷാര്‍ പ്രചാരണത്തിന് തുടക്കമിട്ടത്. ലക്കിടിയില്‍ ബിഡിജെഎസ്, ബിജെപി നേതാക്കള്‍ തുഷാറിനെ സ്വീകരിച്ചു. തുടര്‍ന്ന് ലക്കിടിയില്‍ നിന്നും ട്രാഫിക് ജംങ്ഷനിലെത്തി കല്‍പ്പറ്റ നഗരത്തില്‍ എന്‍ഡിഎ റോഡ് ഷോ നടത്തി. വരവറിയിക്കും വിധത്തില്‍ ചെണ്ടമേളകങ്ങളുടെയും ബാന്റ് മേളങ്ങളുടെയും അകമ്പടിയോടെ പുഷ്പം വിതറിയാണ് തുഷാറിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്.
3.5 ലക്ഷം തൊഴില്‍, 150 തൊഴിലുറപ്പ് ദിനം, ദരിദ്രര്‍ക്ക് 72000 രൂപ, കോണ്‍ഗ്രസ് പ്രകടനപത്രിക ഇങ്ങനെ
സ്ത്രീകളടക്കം നിരവധി പേര്‍ റോഡ്‌ഷോയില്‍ അണിനിരന്നു. നട്ടുച്ച വെയിലിലും പ്രവര്‍ത്തകര്‍ തുഷാറിനെയും വഹിച്ച് കല്‍പ്പറ്റ നഗരം ചുറ്റി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായതിനെ ശേഷം ജില്ലയില്‍ ആദ്യമായെത്തുന്ന തുഷാര്‍ നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. രാഹുല്‍ ഗാന്ധി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി അമിത്ഷാ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി തുഷാറിനെ പ്രഖ്യാപിക്കുന്നത്.
എന്‍ ഡി എക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലത്തില്‍ പോരാട്ടം താനും രാഹുലും തമ്മിലാണാന്നായിരുന്നു തുഷാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എണ്‍പതിനായിരത്തോളം വോട്ടുകളാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ രശ്മില്‍നാഥിന് ലഭിച്ചത്. സുല്‍ത്താന്‍ബത്തേരിയില്‍ കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്കൊപ്പം നിന്ന ആദിവാസി നേതാവ് സി കെ ജാനു ഇത്തവണ ഇടതുമുന്നണിക്കൊപ്പമാണ്. ജാനു ബത്തേരിയില്‍ 27920 വോട്ടുകള്‍ നേടിയിരുന്നു.
ജാനുവിന്റെ പക്ഷത്തുള്ള ആദിവാസി ഗോത്രമഹാസഭയുടെ വോട്ടുകള്‍ ഇത്തവണ എന്‍ ഡി എക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ലഭിക്കുമോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായമാണുള്ളത്. ബി ഡി ജെ എസിനും ജില്ലയില്‍ കാര്യമായ വേരോട്ടമില്ല. എന്നാല്‍ ശക്തമായ പ്രചരണം നടത്തി മത്സരം കടുപ്പിക്കാനാണ് എന്‍ ഡി എ തീരുമാനം. ബി ജെ പിയുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മണ്ഡലത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ തന്നെയാണ് എന്‍ ഡി എയുടെ തീരുമാനം. വരുംദിവസങ്ങളില്‍ പ്രചരണത്തിനായി മണ്ഡലത്തില്‍ ദേശീയനേതാക്കളെയടക്കം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ ഡി എ നേതൃത്വം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ