മച്ചൂരിൽ വീണ്ടും കടുവയുടെ ആക്രമണം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി, ഒരാഴ്ചക്കിടെ പ്രദേശത്തെ രണ്ടാമത്തെ സംഭവം
പുൽപ്പള്ളി: കേരള - കർണാടക അതിർത്തി പ്രദേശമായ ബാവലിക്ക് സമീപം മച്ചൂരിൽ കടുവയുടെ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. മച്ചൂർ ചേമ്പുകൊല്ലി കോളനിയിലെ കുള്ളൻ എന്ന മാരൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെ വീടിനോട് ചേർന്നുള്ള വയലിൽ വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.
കമ്പനി പുഴ തീരത്തുള്ള വയലിൽ പശുക്കളെ തീറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മാരന്റെ നേർക്ക് ചാടുകയും കഴുത്തിൽ കടിക്കുകയുമായിരുന്നു. ഗുണ്ടറ വനത്തിൽ വെച്ച് കഴിഞ്ഞ ദിവസം ചിന്നപ്പ (35) എന്ന യുവാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് 100 ഓളം വനപാലകരും പോലീസും കാവൽ നിൽന്നിരുന്നു. സ്ഥലത്ത് കൂടും സ്ഥാപിച്ചിരുന്നു. ഇതു കൊണ്ടും കടുവയെ പിടിക്കാൻ സാധിച്ചില്ല.
കഴിഞ്ഞ ദിവസം സമീപത്തെ നാഗമ്മ എന്ന വീട്ടമ്മയെയും മഞ്ജു എന്ന യുവതിയേയും കടുവ ഓടിച്ചിരുന്നു. ഒരു മാസത്തിനിടെ ഒമ്പതോളം പശുക്കളും 12 ഓളം ആടുകളേയും കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. മാരനെ കൊലപ്പെടുത്തിയതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് റോഡ് ഉപരോധിക്കുകയാണ്. നേരത്തെ ചിന്നപ്പ മരിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് 5 ലക്ഷം രൂപ സഹായം നൽകാൻ തീരുമാനമായത്. കടുവയെ ഇനിയും പിടികൂടിയില്ലെങ്കിൽ വരും ദിവസവും പ്രദേശത്ത് ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.