പുല്‍പ്പള്ളി ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിച്ചു: അഞ്ചുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുന്നു
പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിച്ചു. ചെതലയം റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷന് കീഴിലെ ചെട്ടി പാമ്പ്ര ആനപ്പന്തി കോളനിക്ക് സമീപം വനമേഖലയില്‍ വെച്ചാണ് ഫോറസ്റ്റര്‍ ഷാജന്‍, വാച്ചര്‍മാരായ ആനപ്പന്തി കോളനി നിവാസികളായ ജയന്‍, രാജേഷ്, രാജന്‍, ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 11 മണിയോടെയാണ് സംഭവമുണ്ടായത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റര്‍ ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടുവയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചീയമ്പത്ത് റോഡ് ഉപരോധിക്കുന്നു
മറ്റുള്ളവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത്പ്രതിഷേധം ശക്തമായി തുടരുകയാണ്. ചീയമ്പത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. 12 മണിക്ക് തുടങ്ങിയ ഉപരോധസമരം രണ്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. മനുഷ്യജീവന് വില കൊടുക്കാത്ത സമീപനം സ്വീകരിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റും, വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ അദ്ദേഹ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പാവപ്പെട്ട വാച്ചര്‍മാരെ കടുവക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തതാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പോകേണ്ട സ്ഥാനത്ത് വാച്ചര്‍മാരെ അയച്ചതാണ് ഇത്തരം സംഭവങ്ങളുണ്ടാകാന്‍ കാരണം. പ്രദേശത്തെ കടുവ പശുവിനെയും, പന്നികളെയും ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
രാഹുൽ മത്സരിക്കാനെത്തുന്ന വയനാട് കോൺഗ്രസിന് 'സേഫ് സോൺ' അല്ല! കണക്കുകൾ പറയുന്നത്..
വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി പറഞ്ഞ വാക്ക് പാലിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടി ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, കെ എല്‍ പൗലോസ്, ടി ദിലീപ്കുമാര്‍, ശ്രീജ സാബു തുടങ്ങിയവര്‍ ഡി എഫ് ഒ രഞ്ജിത്കുമാര്‍, പുല്‍പ്പള്ളി സി ഐ സുനില്‍കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. നിലവില്‍ ഒരു കൂട് പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടാന്‍ മറ്റൊരു കൂട് സ്ഥാപിക്കാനും, എന്നിട്ടും പിടികൂടാനായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടാനുമാണ് തീരുമാനം.