വയനാട് തേലംപറ്റയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൂട്ടിലായി: കെണിയൊരുക്കിയത് പ്രതിഷേധത്തിനിടെ!
സുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്.തുടര്‍ന്ന് കടുവയെ ബത്തേരി വന്യജിവി സങ്കേതം മേധാവിയുടെ ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തേലംപറ്റയില്‍ കടുവയുടെ ആക്രമണത്തില്‍ പശുചത്തിരുന്നു. കൂടാതെ കടുവയുടെ കടിയേറ്റ് മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ട് തവണ പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയിരുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ചനടത്തുകയും കൂടുതല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പ്രദേശത്ത് കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തേലംപറ്റ മുഞ്ഞനാട്ട് പാപ്പച്ചന്റെ വീടിനോട് ചേര്‍ന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന പശുകിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. കൂടാതെ നൂല്‍പ്പുഴ പഞ്ചായത്തംഗമായ കുമിള്‍പ്പുര അനിലിന്റെ പശുകിടാവിനെയും കടുവ ആക്രമിച്ചിരുന്നു. മേയാന്‍ വിട്ട പശുവിനെ മാറ്റികെട്ടുന്നതിന്നായി അനില്‍ ചെല്ലുമ്പോഴായിരുന്നു കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്.