തൊവരിമല ഭൂസമരം 36 ദിവസം പിന്നിടുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരസമിതി, സംസ്ഥാനവ്യാപകമായി ഭൂപ്രക്ഷോഭം നടത്താനും നീക്കം
കല്‍പ്പറ്റ: തൊവരിമല ഭൂസമരം 36 ദിവസം പിന്നിട്ടു. സമരസമിതിയുടെ ആവശ്യങ്ങള്‍ ഇനിയും അംഗീകരിക്കാത്തതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. കുത്തകകളുടെ അനധികൃത ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ദരിദ്ര -ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യണമെന്നാവ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഭൂ പ്രക്ഷോഭം ആരംഭിക്കാനും സമരസമിതി നീക്കം തുടങ്ങി.
ഒരു മാസം പിന്നിടുമ്പോഴും സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് സമിതി തീരുമാനിച്ചിട്ടുള്ളത്. അതേസമയം, പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയിലിലടച്ച് പിന്നീട് ജാമ്യം ലഭിച്ച ഭൂസമരസമിതി സംസ്ഥാന കണ്‍വീനറും, തൊവരിമല ഭൂസമരസമിതി നേതാവുമായ എം പി കുഞ്ഞിക്കണാരന്‍ രംഗത്തെത്തി.
കുത്തകകള്‍ കൈവശം വെച്ച അനധികൃതമായ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിക്ക് കരമൊടുക്കുന്നതിനുള്ള തടസങ്ങള്‍ നീക്കി കൊടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവ് ദേശദ്രോഹപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 525,000 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനത്ത് അനധികൃതമായി കുത്തകകളുടെ കൈയിലുള്ളത്. ഇതില്‍ ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശം അധികമായുള്ളത്.
ഇതില്‍ കുറെ ഭാഗം ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ പേരിലെന്ന് കമ്പനി തന്നെ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ആദിവാസികള്‍ ഉള്‍പ്പെടെ തദ്ദേശീയ ജനവിഭാഗങ്ങളെ തുരത്തി കൊണ്ട് ഉണ്ടാക്കിയ ബ്രിട്ടീഷ് പാട്ടക്കരാര്‍ റദ്ദാക്കുന്നതിന് പകരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് ബിനാമികളിലേക്ക് ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയാണ് ചെയ്തത്.
കേരളത്തിലെ ഭൂരഹിതരായ ആദിവാസികളും, മറ്റും ഭൂമിയില്ലാതെ സമരം ചെയ്യുമ്പോള്‍ കുത്തകകളുടെ അനധികൃതമായ ഭൂമിക്ക് നിയമസാധുത നല്‍കാനുള്ള പിണറായി സര്‍ക്കാര്‍ ഇടതുപക്ഷ പാരമ്പര്യത്തിന് തന്നെ അപമാനകരമാണെന്നും കുഞ്ഞികണാരന്‍ കുറ്റപ്പെടുത്തുന്നു. 1950 കളില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദേശ തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കണമെന്ന് പറഞ്ഞ് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നത് മുഖ്യമന്ത്രി ഓര്‍ക്കണം.
ഇന്ന് കുത്തകകളുടെ ഭൂകുംഭകോണത്തിന് കൂട്ടു നില്‍ക്കുന്നത് കൊണ്ടാണ് തൊവരിമല ഭൂപ്രക്ഷോഭത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നും, കുത്തകകളുടെ അനധികൃതമായ ഭൂമിക്ക് കരമടക്കി നിയമസാധുത നല്‍കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസികളടക്കമുള്ള നൂറ് കണക്കിന് പേര്‍ ഇപ്പോഴും വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ സമരം തുടരുകയാണ്.