ആദിവാസി ഫണ്ടില്‍ നിന്നും 2.42 ലക്ഷം കവർന്നു; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രൈബല്‍ ഉദ്യോഗസ്ഥന് ശിക്ഷ...
കല്‍പ്പറ്റ: ആദിവാസികളുടെ ഫണ്ടില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ 22 വര്‍ഷത്തിന് ശേഷം സുപ്രധാന വിധി. ആദിവാസികകള്ക്കായി നീക്കിവെച്ച ഫണ്ടില്‍ നിന്നും 2.42 ലക്ഷത്തോളം രൂപ അപഹരിച്ച കേസിലാണ് ട്രൈബല്‍ ഉദ്യോഗസ്ഥന് ആറ് വര്‍ഷം തടവും, ഒന്നരലക്ഷം പിഴയും വിധിച്ചത്.
ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 4 വരെ... ഭക്തർക്ക് ബാധകമല്ല, ശരണം വിളിക്കാം...
1995, 1996 വര്‍ഷത്തില്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെകെ സോമനെയാണ് അഴിമതി നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷ നിയമവും പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകള്‍ പ്രകാരം ആകെ ആറ് വര്‍ഷം തടവിനും 1,50,000 രൂപ പിഴ അടക്കുവാനും കോടതി ശിക്ഷ വിധിച്ചത്.
പ്രസ്തുത കേസിലെ പ്രതിയായ കെകെ സോമന് സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി ജോലി ചെയ്തുവന്ന കാലഘട്ടത്തില്‍ ഓഫീസ് രേഖകളില്‍ കൃത്രിമം കാണിച്ചും വ്യാജ രേഖയുണ്ടാക്കിയും ആദിവാസി ഗുണഭോക്താക്കള്‍ക്ക് ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പദ്ധതി പ്രകാരം അനുവദിച്ച തുകയില്‍ നിന്നും 2,42,510 രൂപ കവര്‍ന്നുവെന്നാണ് കേസ്.
പ്രതിയെ അഴിമതി നിരോധന നിയമം സെക്ഷന്‍ 13(1)(സി) പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50000 രൂപ പിഴ ഈടാക്കുന്നതിനും, ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 409 പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50000 രൂപയും പിഴ ഈടാക്കുന്നതിനും, ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 477എ പ്രകാരം രണ്ടു വര്ഷത്തെതടവിനും 50000 രൂപ പിഴ ഈടാക്കുന്നതിനുമാണ് തലശ്ശേരി എന്ക്വയറികമ്മീഷണര് ആന്റ് സ്പെഷ്യല്‍ ജഡ്ജ് ആര് ബൈജുനാഥ് ശിക്ഷിച്ചത്. അപ്രകാരം ആകെ ആറ് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.
എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ ഡിവൈ എസ് പി കെപി ഫിലിപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡി വൈ എസ് പിമാരായ ശ്രീശുകന്‍, വി.വി.നാരായണന് പോലീസ് ഇന്‍സ്പെക്ടര്‍ സിടി ടോം എന്നിവരാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് മുന്‍ ഡിവൈഎസ്പി കെകെ അബ്ദുള്‍ഹമീദ് കുറ്റപത്രം സമര്‍പ്പിച്ചു. വിജിലന്‍സിന് വേണ്ടി അഡിഷണല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജനാണ് ഹാജരായത്.