ആഘോഷമായി മലബാറിലെ ആദ്യത്തെ ഇരട്ടകളുടെ സംഗമം: പ്രായഭേദമെന്യേ പങ്കെടുത്തത് 270 ഇരട്ടകൾ
കൽപ്പറ്റ: ആഘോഷമായി വയനാട്ടിലെ ആദ്യത്തെ ഇരട്ടകളുടെ സംഗമം കൽപ്പറ്റക്ക് സമീപം എടപ്പെട്ടിയിൽ നടന്നു. പത്തിലധികം ഇരട്ടകളുള്ള ഗ്രാമമായ എടപ്പെട്ടിയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയാണ് പരിപാടി സംഘടിപ്പിച്ചത്. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി മത - പ്രായ ഭേദമന്യേ 270 ഇരട്ടകളാണ് അപൂർവമായി നടന്ന പരിപാടിയിൽ പങ്കെടുത്തത്.
ബംഗാളിലെ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ; കേരളത്തിലും നാളെ ഡോക്ടർമാർ പണിമുടക്കും
സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വികാരി ഫാ തോമസ് ജോസഫ് തേരകമാണ് ഇരട്ടകളുടെ സംഗമത്തിന് നേതൃത്വം നൽകിയത്. നടത്താൻ തീരുമാനിച്ച് വാർത്ത പുറത്തുവന്നതോടെ നിരവധി ഇരട്ടകൾ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമായിച്ച് രജിസ്റ്റർ ചെയ്യാൻ തുടങ്ങി. ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികളുള്ള കുടുംബങ്ങളും പരിപാടിക്കെത്തിയത് കൗതുകമായി.
മാനന്തവാടി കണിയാരത്തെ നസീർ അഷിത ദമ്പതികൾ ഒറ്റ പ്രസവത്തിൽ തങ്ങൾക്കുണ്ടായ ലാമിയ, ലെയ്ക്ക, ലെയ് ഷ എന്നിവരുമായാണ് സംഗമത്തിൽ പങ്കെടുത്തത്. ഇവരെ കൂടാതെ ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികളുള്ള ബത്തേരി മൂലങ്കാവിലെ റാത്തപ്പള്ളിൽ അഭിലാഷ് ജിംഷ ദമ്പതികൾ തങ്ങളുടെ അഞ്ച് വയസ്സുകാരായ എയ്ഡൻ മാത്യു, എമ്മ മറിയ, മിഷേൽ അന്ന എന്നിവരുമായും മൂന്നാനക്കുഴി കളപ്പുരക്കൽ വിനോദും ഭാര്യ ഷീജയും ഒറ്റ പ്രസവത്തിൽ ജനിച്ച ഏബൽ അഗസ്റ്റ്യൻ മാത്യൂ, എയ്ഡൻ കുര്യൻ മാത്യു, സെറ എലിസബത്ത് മാത്യൂ എന്നിവരെയും കൂട്ടി സംഗമത്തിനെത്തി.
ഇരട്ടകളായ വൈദികർ, അഭിഭാഷകർ, സൈനികർ , കലാകാരൻമാർ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങി 130 ലധികം കുടുംബങ്ങളിൽ നിന്നുള്ളവർ യുഗ്മ 2019 എന്ന പേരിൽ സംഘടിപ്പിച്ച ഇരട്ടകളുടെ സംഗമത്തിനെത്തി. ഉത്തരാഖണ്ഡിൽ ആർമിയിൽ ജോലി ചെയ്യുന്ന ജവാൻമാരായ കൽപ്പറ്റ അമ്പിലേരിയിലെ ഇരട്ടകളായ ജിതിൻ സുരേഷ്, നിതിൻ സുരേഷ് എന്നിവരെയും ഇരട്ടകളായ ദമ്പതിമാരെയും ഇരട്ടകളായ വൈദികരും വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇരട്ടകളെയും പ്രത്യേകമായി ആദരിച്ചു. അഞ്ച് മാസം പ്രായമുള്ള കുട്ടികൾ മുതൽ 68 വയസ്സുള്ള ഇരട്ടകൾ വരെയും സംഗമത്തിനെത്തിയിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു.