വയനാട്ടിൽ രണ്ട് പഞ്ചായത്തുകൾ അടച്ചിടും: പോലീസുകാരുടെ സമ്പർക്ക പട്ടിക ആശങ്കപ്പെടുത്തുന്നത്
കൽപ്പറ്റ: കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ അതീവജാഗ്രത. നിലവിൽ പ്രതിരോധ നടപടികളുടെ ഭാഗമായി മാനന്തവാടിയും വെള്ളമുണ്ടയുമുൾപ്പെടെ രണ്ട് പഞ്ചായത്തുകളാണ് അടച്ചിട്ടിട്ടുള്ളത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പഞ്ചായത്തുകൾ അടച്ചിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. നേരത്തെ തിരുനെല്ലി, എടവക പഞ്ചായത്തുകൾ നേരത്തെ തന്നെ അടച്ചിട്ടിരുന്നു. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ പുറത്തുനിന്നുള്ളവർക്ക് മാനന്തവാടിയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇത് സംബന്ധിച്ച് അധികൃതർ കർശനനിർദേശമാണ് നൽകിയിട്ടുള്ളത്.
നാലാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെ പ്രതീക്ഷിക്കാം? ആര്‍ക്കൊക്കെ ഇളവുകള്‍, റെഡ്സോണില്‍ എന്തൊക്കെ..!
വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പോലീസുകാർ നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച രണ്ട് പോലീസുകാരിൽ ഒരാൾക്ക് 72 ഇടങ്ങളിലും രണ്ടാമത്തെ ആൾക്ക് 52 ഇടങ്ങളിലുമാണ് സമ്പർക്കമുള്ളതെന്നാണ് ആരോഗ്യവകുപ്പ് നൽകിയ കണക്ക്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഭൂരിഭാഗവും പോലീസുകാരാണ്. ഡിവൈഎസ്പിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടിക ശനിയാഴ്ച ആരോഗ്യവരുപ്പ് പുറത്തിറക്കും.
ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ ലോറി ഡ്രൈവറിൽ നിന്നാണ് വയനാട്ടിൽ രണ്ടാം ഘട്ടത്തിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ വരുന്നവർക്കാമ് പിന്നീട് രോഗം വ്യാപിച്ചത്. നിലവിൽ 19 പേരാണ് ജില്ലയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 15 പേർക്കും രോഗം പകർന്നത് ട്രക്ക് ഡ്രൈവറിൽ നിന്നാണ്. വൈറസിന്റെ പ്രഹര ശേഷി ഉയർന്നതായതുകൊണ്ടാണ് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നതെന്നാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്ന നിരീക്ഷണം. രോഗം ബാധിച്ച ട്രക്ക് ഡ്രൈവറുടെ മകളുടെ ഭർത്താവ് തിരുനെല്ലി പഞ്ചായത്തിൽ പലചരക്ക് കട നടത്തിവരികയാണ്. ഈ കടയിൽ പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെയാണ് രോഗവ്യാപന ഭീഷണി കണക്കിലെടുത്ത് തിരുനെല്ലി പഞ്ചായത്തും എടവട പഞ്ചായത്തും അടച്ചിട്ടത്. ഇതിന് പുറമേ മാനന്തവാടി മുനിസിപ്പാലിറ്റിയും അടച്ചിട്ടിട്ടുണ്ട്.
Recommended Video
രോഗം സ്ഥിരീകരിച്ച നെന്മേനി, മീനങ്ങാടി, വെള്ളമുണ്ട, അമ്പലവയൽ പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ മാത്രം 2030 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നത്. ഇതിൽ ആറ് പേർ ആശുപത്രികളിലാണ് കഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.