സര്‍ക്കാരിന്റെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കലക്ട്രേറ്റ് ഉപരോധം; 23ന് വയനാട് കലക്ട്രേറ്റ് ഉപരോധിക്കും, സംസ്ഥാന നേതാക്കൾ പങ്കെടുക്കും!!
കല്‍പ്പറ്റ: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് യു ഡി എഫ് വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കലക്‌ട്രേറ്റ് ഉപരോധസമരം ജനുവരി 23ന് നടക്കും. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന ഉപരോധ സമരം വൈകിട്ടുവരെ നീണ്ടുനില്‍ക്കും. ഉപരോധസമരത്തില്‍ കലക്‌ട്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയേക്കും.
ആയിരകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമരം രാവിലെ 10 മണിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാനത്തെ ഭരണ സ്തംഭനത്തിനെതിരെയും, വിശ്വാസ ആചാര സംരക്ഷണങ്ങള്‍ക്ക് വേണ്ടിയും, പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പരാജയത്തിനെതിരെയുമാണ് യു ഡി എഫ് കലക്ടറേറ്റ് ഉപരോധം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഭരണ സ്തംഭനമാണ് നിലനില്‍ക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട പ്രതിസന്ധി സമവായ ചര്‍ച്ചകളിലൂടെയും, സമാധാനന്തരീക്ഷത്തിലുടെയും പരിഹരിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും നേരെ കടന്നുക്കയറ്റം നടത്തുകയായിരുന്നു. ഹര്‍ത്താലുകളുടെ പേരില്‍ അഴിഞ്ഞാടാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് അവസരം ഉണ്ടാക്കിയതും അപലപനീയമാണ്.
ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ വനിതാ മതില്‍ വിഭാഗീയ ഉണ്ടാക്കാനാണ് സഹായിച്ചതെന്നും യു ഡി എഫ് നേതാക്കള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വയനാട്ടിലെ കര്‍ഷകര്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളാനും, കര്‍ഷകര്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വയനാടിന് ആരോഗ്യ മേഖലയിലെ സ്വ്പന പദ്ധതിയായ വയനാട് ഗവ.മെഡിക്കല്‍ കോളജ് തകര്‍ക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. ഏതോ ഏജന്‍സി നടത്തിയെന്ന് പറയപ്പെടുന്ന പാരിസ്ഥിതികാഘാത പഠനത്തിന്റെ പേരില്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണം തടയാനാണ് ശ്രമം. ഇത്തരം റിപ്പോര്‍ട്ടുകളുണ്ടെങ്കില്‍ അവ വിശ്വസനീയമല്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പ്രളയാനന്തര പുനരധിവാസം വയനാട് ജില്ലയില്‍ തികഞ്ഞ പരാജയമായി തുടരുകയാണ്. 2251 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ജില്ലയിലുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. 722 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്. കുറച്ച് പേര്‍ക്ക് മാത്രം ഒരു ഗഡു സഹായം നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ക്യാപ്ഷന്‍
യു ഡി എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍