'രാഹുല്‍ വിജയം' പോല്‍ കുതിച്ച് വയനാട്ടിലെ പോളിങ്; പ്രതീക്ഷയുടെ കൊടുമുടിയില്‍ യുഡിഎഫ്
കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടവോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ ജില്ലയായി വയനാട് മാറിയിരിക്കുകയാണ്. 79.46 ശതമാനം പോളിങാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വിജയം നല്‍കിയ ലോക്സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി വോട്ടിങ് ശതമാനം ഉയര്‍ന്നതോടെ യുഡിഎഫ് നേതാക്കള്‍ വലിയ ആത്മവിശ്വാസത്തോടെയാണ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80.28 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്.
രാഹുല്‍ ഗാന്ധിക്ക്
അന്ന് രാഹുല്‍ ഗാന്ധിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പാര്‍ലമെന്‍റിലേക്ക് അയച്ചത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്‍റെ 65 ശതമാനവും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചപ്പോള്‍ ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച സിപിഐയിലെ വിപി സുനീറിന് 25 ശതമാനം വോട്ട് മാത്രമായിരുന്നു ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിന് മുകളിലേക്ക് കുതിച്ചു.
സമാനമായ പോളിങ്
ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ പോളിങ് നടന്നതിനാല്‍ അന്നത്തേതിന് സമാനമായ വിജയം ഉണ്ടാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച വിജയമാണ് പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ പോലും മേല്‍ക്കൈ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നില്ല. എല്ലാ പഞ്ചായത്തുകളും രാഹുല്‍ ഗാന്ധിക്കായിരുന്നു ലീഡ് നല്‍കിയത്.
എൽഡിഎഫ് ലീഡ്
വിരലിലെണ്ണാവുന്ന ബൂത്തുകളിൽ മാത്രമായിരുന്നു എൽഡിഎഫ് ലീഡ്. കൽപറ്റ നിയോജക മണ്ഡലത്തിൽ 2 ബൂത്തിലും ബത്തേരി നിയോജക മണ്ഡലത്തിൽ ഒരു ബൂത്തിലും മാനന്തവാടി നിയോജക മണ്ഡലത്തിൽ ഒരു പഞ്ചായത്തിലെ 10 ല്‍ താഴെ ബൂത്തുകളില്‍ മാത്രമായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്ക് ലീഡ് നേടാന്‍ സാധിച്ചത്. എല്ലാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചിരുന്ന തിരുനെല്ലി പഞ്ചായത്തും മീനങ്ങാടി പഞ്ചായത്ത് പോലും യുഡിഎഫ് പിടിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്
തിരുനെല്ലി പഞ്ചായത്തിൽ 1800 വോട്ടിനും മീനങ്ങാടി പഞ്ചായത്തിൽ 2000 ന് മുകളിലുമായിരുന്നു യുഡിഎഫ് ലീഡ്. ഇതേ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. വയനാട് ജില്ലാ പഞ്ചായത്തും പനമരം,മാനന്തവാടി,കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്തുകളും യുഡിഎഫിന്‍റെ കൈകളിലാണ് ഉള്ളത്.
യുഡിഎഫിന്‍റെ കൈവശം
ആകെ 23 ഗ്രാമ പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 9 പഞ്ചായത്തുകളാണ് യുഡിഎഫിന്‍റെ കൈവശമുള്ളത്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 ഡിവിഷനില്‍ യുഡിഎഫിന് 11 സീറ്റും എല്‍ഡിഎഫിന് 5 സീറ്റുമാണ് ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജില്ലാ പഞ്ചായത്ത് യുഡിഎഫ് തൂത്തുവാരേണ്ടതാണ്. എന്നിരുന്നാലും രാഹുല്‍ തെളിച്ച വഴിയില്‍ 12 ലേറെ ഡിവിഷനുകളില്‍ യുഡിഎഫ് ഇത്തവണ വിജയം പ്രതീക്ഷിക്കുന്നു.
യുഡിഎഫ് വിശ്വസിക്കുന്നു
ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളിലേയും മേധാവിത്വം തുടരാന്‍ കഴിയുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു. മാനന്തവാടി, പനമരം, കൽപറ്റ ബ്ലോക്കുകളാണ് നിലവിൽ യുഡിഎഫ് അക്കൗണ്ടിലുള്ളത്. ബത്തേരി ബ്ലോക്ക് മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന്‍റെ കയ്യിലുള്ളത്. കഴിഞ്ഞ തവണ വിജയിച്ച ബ്ലോക്കുകളിലുൾപെടെ ഈസി വാക്കോവും ബത്തേരി പിടിച്ചെടുക്കാന്‍ കഴിയുമെന്നുമാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.
ബത്തേരി
ബത്തേരി ഏതുവിധേനയും പിടിച്ചെടുത്തു ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഐക്യമുന്നണിയുടെ പതാക പാറിക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. പനമരം ബ്ലോക്ക് പഞ്ചായത്ത് രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയമായിരുന്നു നേടാന്‍ സാധിച്ചത്. മുഴുവന്‍ സീറ്റുകളും തൂത്തുവാരി. പ്രതിപക്ഷത്ത് ആരുമുണ്ടായിരുന്നില്ല. പനമരം, കണിയാമ്പറ്റ, മുള്ളൻകൊല്ലി പഞ്ചായത്തുകൾ തങ്ങൾക്കു വൻ ഭൂരിപക്ഷം നൽകുമെന്നും മറ്റു പഞ്ചായത്തുകളില്‍ മുന്നിലെത്തിയും അധികാരം നിലനിര്‍ത്തുമെന്നുമാണ് യുഡിഎഫ് വാദം.
പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍
ജില്ലാ ആസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തായ കൽപറ്റയും കാലങ്ങളായി യുഡിഎഫിനൊപ്പമാണ്. പടിഞ്ഞാറത്തറ, തരിയോട്, മൂപ്പനാട് എന്നിവിടങ്ങളിലെ മേധാവിത്വം ഇത്തവണയും വിജയം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഒരിക്കലൊഴികെ എല്ലാത്തവണയും യുഡിഎഫിനെ തുണച്ച ബ്ലോക്കാണ് മാനന്തവാടി. പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ ഇത്തവണയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് യുഡിഎഫ് വിസ്വാസം.
മനക്കോട്ട
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം കണ്ട് യുഡിഎഫ് മനക്കോട്ട കെണ്ടേട്ടതില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേയും തദ്ദേശ തിരഞ്ഞെടുപ്പിലേയും വോട്ടിങ് രീതി പൂര്‍ണ്ണമായും വ്യത്യസ്തമാണ്. എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം എന്നിവരുടെ മുന്നണി മാറ്റം ഇത്തവണ കഴിഞ്ഞ തവണത്തേതിലും വലിയ വിജയം കൊണ്ടുവരുമെന്നും നേതാക്കള്‍ അവകാശപ്പടുന്നു.
Recommended Video