കൽപ്പറ്റയിലെ വൈഷ്ണവിന്റെ ആത്മഹത്യ: 101 അംഗ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു; ദുരൂഹത നീക്കണമെന്ന് ഭാരവാഹികള്‍
കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി വൈഷ്ണവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലിയാണ വായനശാലയില്‍ ചേര്‍ന്ന യോഗത്തില്‍ 101 അംഗ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു. വൈഷ്ണവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വൈഷ്ണവ് തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തയ്യാറാവണം.
വയനാടിൽ യുവാവിനെ കൊലപ്പെടുത്തി; കാട്ടാന ചവിട്ടിക്കൊന്നെന്ന് പ്രചരണം... നാലാം പ്രതിയും അറസ്റ്റിൽ
ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചതനുസരിച്ച് സ്‌കൂളിലെ കെമിസ്ട്രി അധ്യാപകന്‍ നോബിളിന്റെ മാനസിക, ശാരീരിക പീഡനത്താലാണ് ആത്മഹത്യയെന്നാണ് വ്യക്തമായിട്ടുള്ളത്. എന്നാല്‍ മരണ കാരണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാനും വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് സംശയാസ്പദമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ പോലീസ് തയാറാവണം. വൈഷ്ണവിന്റെ സഹപാഠികളില്‍ പലരും അധ്യാപകനെ പുകഴ്ത്തി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെയാണെന്നും ഇവര്‍ ആരോപിച്ചു.
ആരോടും കാര്യമായി ഇടപഴകാതെ പഠനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന വൈഷ്ണവിനെ സംബന്ധിച്ച് യാതൊരു അഭിപ്രായ വ്യത്യാസവും നാട്ടുകാര്‍ക്കിടയിലില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പഠിക്കാന്‍ മിടുക്കനായിരുന്നു വൈഷ്ണവ്. യാതൊരുവിധ സ്വാഭാവദൂഷ്യവും ഉണ്ടായിരുന്നില്ല. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അധ്യാപകനെതിരേ ഇതിനു മുമ്പും പരാതികളുണ്ടായിരുന്നതായി ആരോപണമുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ഡ് അംഗം പി. കുഞ്ഞിരാമന്‍ ചെയര്‍മാനും എം. രാധാകൃഷ്ണന്‍ കണ്‍വനറുമാണ്. പത്രസമ്മേളനത്തില്‍ പി. കുഞ്ഞിരാമന്‍, എം. രാധാകൃഷ്ണന്‍, വി.കെ. ഗോവിന്ദന്‍, പി.വി. ജോണ്‍, കെ. കുമാരന്‍, ഐക്കാരന്‍ ഇസ്മയില്‍, കെ. രാകേഷ്, കെ.എസ്. സജേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.