വയനാടിൽ യുവാവിനെ കൊലപ്പെടുത്തി; കാട്ടാന ചവിട്ടിക്കൊന്നെന്ന് പ്രചരണം... നാലാം പ്രതിയും അറസ്റ്റിൽ
മാനന്തവാടി: യുവാവിനെ കാട്ടാന ചവട്ടിക്കൊന്നതാണെന്ന് പ്രചരിപ്പിച്ച കേസില്‍ നാലാംപ്രതിയും അറസ്റ്റിലായി. തോല്‍പ്പെട്ടി അരണപ്പാറയിലെ ജീപ്പ് ഡ്രൈവര്‍ വാകേരി തോമസിന്റെ (ഷിമി-28) കൊലപാതകകേസിലെ നാലാംപ്രതിയായ അരണപ്പാറ ചേലക്കോടന്‍ ഷാഹുല്‍ ഹമീദി(37)നെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ അരണപ്പാറ പരിത്തിപള്ളിയില്‍ ലിനു മാത്യു, വാകേരി വി ഡി പ്രജീഷ് എന്ന ഗുണ്ടു, മണാട്ടില്‍ എം എ നിസാര്‍ എന്നിവരെ പോലീസ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു.
2016 ഒക്ടോബര്‍ 15ന് രാവിലെയാണ് അരണപ്പാറയില്‍ വനത്തോട് ചേര്‍ന്ന് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. ഷാഹുല്‍ഹമീദ് കൊലപാതകകേസില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വന്യമൃശല്യമുള്ള പ്രദേശമായതിനാല്‍ കാട്ടാനയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. ഇങ്ങനെ വരുത്താന്‍ പ്രതികള്‍ ബോധപൂര്‍വം ഇടപെടുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്.

കൊല്ലപ്പെട്ട തോമസിന്റെ ഫോണ്‍ കാണാതായത് ആദ്യം മുതലേ പൊലീസിന് സംശയം ജനിപ്പിച്ചിരുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിസരത്ത് ഇല്ലാതിരുന്ന പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഇവരെ മണിക്കൂ റുകള്‍ക്കകം വലയിലാക്കുകയും ചെയ്തു. പ്രതികള്‍ക്ക് പലപ്പോഴായി വിവിധ കാരണങ്ങളാല്‍ തോമസിനോട് ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതി ലിനുതോമസിന്റെ ബന്ധുവായിരുന്നു. ലിനുവിനെ തോമസ് നേരത്തെ മര്‍ദിച്ചിരുന്നതും ലിനു കള്ളനാണെന്ന് പറഞ്ഞതും പ്രതികാരത്തിനടയാക്കി.
ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാ ടുകളുമുണ്ടായിരുന്നു. ഒക്ടോബര്‍ 14ന് രാത്രി ഒമ്പതരയോടെ തോമസ് വീട്ടിലേക്ക് പോകുമ്പോള്‍ സൗഹൃദം നടിച്ചെത്തിയ സംഘം മദ്യപിക്കാനായി കൂട്ടി സമീപത്തുള്ള കാട്ടിലേക്ക് പോവുകയായിരുന്നു. ഒന്നിച്ചിരുന്നു മദ്യപിച്ചതിനുശേഷം ലിനു കൈയ്യില്‍ കരുതിയ കമ്പിവടികൊണ്ട് തോമസിനെ തലയ്ക്കടിച്ചു. നിസാറും പ്രജീഷും തോര്‍ത്തുകൊണ്ട് കുഴുത്ത് മുറുക്കി കൊ ല്ലുകയും, മൃതദേഹം ആനയിറങ്ങുന്ന വഴിയില്‍ കൊണ്ടിട്ട് രക്ഷ പ്പെടുകയായിരുന്നു.
ആനചവിട്ടിക്കൊന്നതാണെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ തോമസിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിത നിയമനവും പ്രഖ്യാപിക്കുകയും 30000 രൂപ അടിയന്തര ധനസഹായം നല്‍കുകയും ചെയ്തിരുന്നു. മാനന്തവാടി എഎസ്പി ജയദേവിന്റെ മേല്‍നോട്ടത്തില്‍ സിഐ ടി എന്‍ സജീവനാണ് കേസന്വേഷിച്ചത്. എഎസ്ഐ അജിത്കുമാര്‍, ഉസ്മാന്‍, ഹക്കിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷാഹുല്‍ ഹമീദിനെ കോടതി റിമാന്റ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.












Click it and Unblock the Notifications