പ്രളയാനന്തര പുനരധിവാസം എങ്ങുമെത്തിയില്ല; വെണ്ണിയോട് ചെറിയമട്ടംക്കുന്ന് പണിയക്കോളനി നിവാസികള്‍ ദുരിതത്തില്‍
കല്‍പ്പറ്റ: അതിശക്തമായ മഴക്കെടുതിയും പ്രളയവും സംഭവിച്ചിട്ട് നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും പുനരധിവാസപദ്ധതികള്‍ എങ്ങുമെത്തിയില്ല. ജില്ലയിലെ നിരവധി ആദിവാസി കുടുംബങ്ങളാണ് ഇപ്പോഴും പുനരധിവാസം കാത്ത് കഴിയുന്നത്. പുറമ്പോക്ക് ഭൂമിയിലും, പുഴയോരങ്ങളിലും താമസിച്ചുവന്നിരുന്ന കുടുംബങ്ങള്‍ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ് ജീവിക്കുന്നത്. ചിലര്‍ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുവെച്ച് മഴ അവശേഷിപ്പിച്ച ഭൂമിയില്‍ തന്നെയാണ് ജീവിച്ചുവരുന്നത്.
ഒരു കവിത വരുത്തിയ പൊല്ലാപ്പ്: ഇടത് അനുകൂല പൊതുപരിപാടികളില്‍ നിന്ന ശ്രീചിത്രനും ദീപയും പുറത്ത്!
വടകര തണല്‍ പോലെയുള്ള ചില സന്നദ്ധസംഘടനകള്‍ വയനാട്ടില്‍ ഭൂമി വാങ്ങി വീട് നിര്‍മ്മിച്ചുനല്‍കിയതൊഴിച്ചാല്‍ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും ജില്ലയില്‍ നടന്നിട്ടില്ല. വീട് നഷ്ടപ്പെട്ട ഏതാനം ചിലര്‍ക്ക് മാത്ര ആദ്യഗഡുവായി തുച്ഛമായ തുക നല്കിയതൊഴിച്ചാല് ഇനിയും പുനരധിവാസ പ്രവൃത്തികള്‍ക്ക് വേഗത കൂടേണ്ടതുണ്ട്. ജില്ലയില്‍ ഏറ്റവുമധികം പ്രളയക്കെടുതി നേരിട്ടത് കോട്ടത്തറ ഗ്രാമപഞ്ചായത്തിലായിരുന്നു. ഈ ഗ്രാമപഞ്ചായത്തില്‍ പുനരധിവാസം കഴിയുകയാണ് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ചെറിയമട്ടംക്കുന്ന് കോളനിവാസികള്‍.
ഒരുമാസത്തോളം വെള്ളം കെട്ടികിടന്ന കോളനി കൂടിയാണിത്. ജില്ലാ ഭരണകൂടം ദുരിതാശ്വാസക്യാംപില്‍ നേരിട്ടെത്തി പുനരധിവാസം ഉറപ്പ് നല്‍കിയതാണ് എന്നാല്‍ നാളിതുവരെയായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് കോളനിവാസികള്‍ പറയുന്നു. ഈ കോളനിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. 20 സെന്റ് ഭൂമിയില്‍ പത്ത് കുടുംബങ്ങള്‍ കഴിയുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഈ കോളനിയിലേക്കെത്തണമെങ്കില്‍ മതിയായ റോഡ് പോലുമില്ല.
അസുഖം വന്നാല്‍ ഒരുകിലോമീറ്റര്‍ ചുമന്ന് കൊണ്ടുപോകണം. അസൗകര്യമൂലം മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവവും ഈ കോളനിയിലുണ്ടായിട്ടുണ്ട്. ഒരു മീറ്റര്‍ ഉയരത്തില്‍ നെല്‍പ്പാടത്തുകൂടി ഒരു കോണ്‍ക്രീറ്റ് നടപ്പാതയാണ് ഏക ആശ്രയം. എന്നാല്‍ ഇതിന്റെ രണ്ട് ഭാഗത്തും വെള്ളം കയറുന്നതിനാല്‍പ്രളയകാലത്ത് ഈ നടപ്പാത ഉപയോഗപ്രദമല്ല. വെള്ളംകയറിയാല്‍ ഒന്നും സുരക്ഷിതമായൊരിടത്തേക്ക് മാറ്റാന്‍ പോലുമാവില്ലെന്ന് കോളനിവാസികള്‍ വ്യക്തമാക്കുന്നു. വെണ്ണിയോട് ചെറിയ പുഴയും വലിയ പുഴയും ഒന്നാകുന്നതോടെ കോളനിയില്‍ വെള്ളം ഇരച്ചെത്തും.
ബാണാസുര അണകെട്ട് തുറക്കുന്നതിന് മുന്‍പുതന്നെ രണ്ടാഴ്ചക്കാലം ഇവിടം വെള്ളത്തിനടിയിലായിരുന്നു. കയ്മക്കും സഹോദരി കറപ്പിക്കുയുമാണ് കോളനിയിലെ ഏറ്റവും തലമുതിര്‍ന്ന അംഗങ്ങള്‍. മഴക്കാലം എന്നും ഭയപ്പാടോടെയാണ് കഴിയുന്നത്. സീത-സിബേഷ്, ചുണ്ട, മിനി-ശിവന്, ശോഭന-സാബു, ബേബി-ബാബു, രാഘവന്-പാറ്റ തുടങ്ങിയ കോളനിയിലെ കുടുംബങ്ങളെല്ലാം പുനരധിവാസം ആഗ്രഹിക്കുന്നവരാണ്. കനത്തമഴക്ക്ശേഷം കോളനിയിലെ ആര്‍ക്കും മതിയായ ജോലി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നല്കുന്ന സൗജന്യറേഷന് മാത്രമാണ് ഇപ്പോഴുള്ള ഏകആശ്രയം. കഴിഞ്ഞ മൂന്നരമാസക്കാലമായി കൂലി ലഭിക്കാത്തതിനാല്‍ ആരും തൊഴിലുറപ്പ് പദ്ധതിക്കും പോകുന്നില്ല. അടിയന്തരമായി പുനരധിവാസം നടപ്പിലാക്കണമെന്ന് കോളനിവാസികള്‍ ഒരേസ്വരത്തില്‍ പറയുന്നു.