വിജയന്‍ ചെറുകര കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി അന്വേഷണകമ്മീഷന്‍; ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധ്യത
കല്‍പ്പറ്റ: മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം വില്‍പ്പനക്ക് എന്ന പേരില്‍ സ്വകാര്യ ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുമായി ബന്ധപ്പെട്ട് സി പി ഐ ജില്ലാസെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട വിജയന്‍ ചെറുകര കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി അന്വേഷണകമ്മീഷന്‍. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന എക്‌സിക്യുട്ടീവും കൗണ്‍സിലും അംഗീകരിച്ചതോടെയാണ് വിജയന്‍ ചെറുകരക്ക് വീണ്ടും ജില്ലാസെക്രട്ടറിയാവാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെപ്റ്റംബര്‍ 13ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായേക്കും.
ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് വിജയന്‍ചെറുകര രാജിവെച്ചത് മുതല്‍ കെ രാജന്‍ എം എല്‍ എക്കാണ് പാര്‍ട്ടി സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. സ്വകാര്യചാനലിന്റെ വാര്‍ത്ത ജില്ലയിലെ സി പിഐയില്‍ പൊട്ടിത്തെറിക്കിടയാക്കിയിരുന്നു. കുറുമ്പാലക്കോട്ടയിലെ സ്വകാര്യവ്യക്തിയുടെ 15 ഏക്കര്‍ ഭൂമിയോടു ചേര്‍ന്നുള്ള നാലര ഏക്കര്‍ മിച്ചഭൂമിക്ക് പട്ടയം നേടുന്നതിനു സഹായിക്കാമെന്ന മട്ടില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇടപെടുന്നതിന്റെയും ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. സോമനാഥന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് സ്ട്രിംഗ് ഓപ്പറേഷനിലൂടെ ചാനല്‍ പുറത്തുവിട്ടത്. ഇതിന്റെ സത്യാവസ്ഥ സംബന്ധിച്ചായിരുന്നു പാര്‍ട്ടി അന്വേഷണകമ്മീഷന്റെ അന്വേഷണം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുമായി അന്വേഷണകമ്മീഷന്‍ സംസാരിക്കുകയും വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വാര്‍ത്തയില്‍ കഴമ്പില്ലെന്നും കെട്ടിചമച്ചതാണെന്നും കണ്ടെത്തിയത്. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വി. ചാമുണ്ണി ചെയര്‍മാനും സംസ്ഥാന കൗണ്‍സിലിലുള്ള സി.പി. സന്തോഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ അംഗങ്ങളുമാണ് ഈ വിഷയം അന്വേഷിച്ചത്. കമ്മീഷന്‍ ജൂലൈ അവസാനവാരമായിരുന്നു സംസ്ഥാന കൗണ്‍സിലിനു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിപിഐ ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിജയന്‍ ചെറുകര വിവാദത്തില്‍ അകപ്പെട്ടത്. മൂന്നാം തവണയാണ് വിജയന്‍ ചെറുകര ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിലെ പ്രളയമാണ് ഇന്ധന വില ഉയരാൻ കാരണം.. ബിജെപി മന്ത്രിയുടെ എമണ്ടൻ കണ്ടെത്തൽ